പുൽപ്പളളിയിൽ ജനക്കൂട്ടം ആക്രമാസക്തമായതോടെ ലാത്തിവീശി പൊലീസ്; അവരുടെ ആവശ്യം ന്യായമാണ്, അക്രമസമരം സ്വാഭാവികമല്ലെന്ന് ശശീന്ദ്രൻ

Update: 2024-02-17 08:52 GMT

വയനാട് പുൽപ്പളളിയിൽ കാട്ടാന- വന്യജീവി ആക്രമണങ്ങളിലെ പ്രതിഷേധം സംഘർഷത്തിൽ. നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതോടെ മുദ്രാവാക്യം വിളികളുമായി തുടങ്ങിയ പ്രതിഷേധം അക്രമാസക്തമായി. പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലും കസേരയുമെറിഞ്ഞു. പ്രതിഷേധം തണുപ്പിക്കാനും ചർച്ചയ്ക്കുമെത്തിയ എംഎൽഎമാർക്കെതിരെ  കുപ്പിയേറുണ്ടായി.

ജനക്കൂട്ടം ആക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. നഗരത്തിലാകെ ഹർത്താൽ ദിനത്തിൽ ജനം ഗോ ബാക്ക് വിളികളുമായി പ്രതിഷേധിക്കുകയാണ്. സ്ത്രീകളും പ്രതിഷേധ രംഗത്തുണ്ട്.വനിതാ പൊലീസിന്റെ കുറവ് സ്ഥലത്തുണ്ട്. 

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായ വയനാട് പുൽപ്പളളിയിൽ ഹർത്താൽ ദിനത്തിൽ കൂട്ടം ചേർന്നെത്തിയ ജനം വനംവകുപ്പിന്റെ വാഹനം തടഞ്ഞു. ജീപ്പിന്റെ കാറ്റ് അഴിച്ചുവിട്ടു.

റൂഫ് വലിച്ചുകീറി. ജീപ്പിന് മുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. കേണിച്ചിറയിൽ കണ്ടെത്തിയ പാതി നിന്ന നിലയിലുളള പശുവിന്റെ ജഡവും പ്രതിഷേധക്കാർ ജീപ്പിന് മുകളിൽകെട്ടിവെച്ചു. വനംവകുപ്പ് ജീവനക്കാർക്കെതിരെയും പൊലീസിനെതിരെയുമാണ് ജനരോഷം ആളിക്കത്തുന്നത്.  

അതേസമയം വയനാട്ടില്‍ കാട്ടാനയുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട പോളിന്‍റെ ഭാര്യക്ക് സ്ഥിരം ജോലി നല്‍കാനും കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ശിപാര്‍ശ ചെയ്യാനും തീരുമാനമായി. 11 ലക്ഷം രൂപ അടിയന്തരസഹായമായി രണ്ടുദിവസത്തിനകം നൽകും. പോളിന്‍റെ മകളുടെ ഉപരിപഠനം സര്‍ക്കാര്‍ ഏറ്റെടുക്കും.

വയനാട്ടിലെ അക്രമാസക്തമായ സമരം സ്വാഭാവിക പ്രതിഷേധമല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു.'ഹർത്താലിനെ എല്ലാവരും പിന്തുണക്കുന്നുണ്ട്, അവരുടെ ആവശ്യം ന്യായമാണ്. എന്നാൽ അക്രമസമരം സ്വാഭാവികമല്ല, അക്രമത്തിലേക്ക് നീങ്ങാതെ സമര നേതൃത്വം ശ്രദ്ധിക്കണം. സംഘർഷമണ്ടാക്കി യഥാർഥ പ്രശ്നം മാറിപ്പോകുന്ന സാഹചര്യം സൃഷടിക്കരുത്' മന്ത്രി പറഞ്ഞു. ജനങ്ങൾ സർക്കാരുമായി സഹകരിക്കണം. അല്ലാതെ പ്രശ്ന പരിഹാരം സാധ്യമല്ല. മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് രാഷ്ട്രീയമാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Similar News