മദ്യലഹരിയിൽ ഹോട്ടൽ അടിച്ചുതർത്ത സംഭവം; പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു

Update: 2024-06-01 05:03 GMT

മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത പൊലീസുകാരനെതിരെ ആലപ്പുഴ സൗത്ത് പൊലീസ് വധശ്രമത്തിന് കേസെടുത്തു. ചങ്ങനാശേരി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ സിപിഒ കെ എഫ് ജോസഫിനെതിരെയാണ് കേസ് എടുത്തത്. ആലപ്പുഴ വാടക്കൽ സ്വദേശിയാണ് കെ എഫ് ജോസഫ്.

പൊലീസുകാരന്റെ അതിക്രമത്തിൽ ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് ഹോട്ടലുടമ ആരോപിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഹോട്ടലിലെ കുഴിമന്തി കഴിച്ച ശേഷം ഭക്ഷ്യ വിഷബാധയുണ്ടായെന്നും ഇതാണ് ഹോട്ടലിൽ കയറിയുളള അതിക്രമത്തിന് കാരണമെന്നുമാണ് പൊലീസുകാരന്റെ മൊഴി. ചങ്ങനാശേരിയിൽ ഡ്യൂട്ടി കഴിഞ്ഞ് വന്നശേഷമാണ് പ്രതി അക്രമം നടത്തിയത്. ആലപ്പുഴയിലെ ബാറിൽ എത്തി മദ്യപിച്ച ശേഷമായിരുന്നു സംഭവം. അടുത്ത വീട്ടിലെ സുഹൃത്തിന്റെ കയ്യിൽ നിന്നാണ് വടിവാൾ വാങ്ങിയതെന്നും പ്രതിയായ പൊലീസുകാരൻ മൊഴി നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഹോട്ടലിനകത്തേക്ക് ഇടിച്ചു കയറ്റിയ പ്രതി ചില്ലുകളടക്കം ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്തത്. വൈകിട്ട് നാലരയോടെ കളര്‍കോടെ അഹലാൻ കുഴിമന്തി ഹോട്ടലിലാണ് അതിക്രമങ്ങൾ അരങ്ങേറിയത്. ബൈക്കിന് മുന്നിൽ വടിവാൾ വെച്ചുകൊണ്ടാണ് സിവിൽ പൊലീസ് ഓഫീസറായ കെ ജെ ജോസഫ് ഹോട്ടലിൽ എത്തിയത്.

ആദ്യം ഹോട്ടലിന്റെ ചില്ലുകൾ അടിച്ചു തകർത്തു. ഇരുചക്രവാഹനം ഹോട്ടലിലേയ്ക്ക് ഓടിച്ചു കയറ്റി. ഹോട്ടൽ ജീവനക്കാരെ ആക്രമിച്ചു. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ജോസഫ് മദ്യലഹരിയിൽ ആയിരുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനിൽ നിന്ന് രണ്ട് പൊലീസുകാർ എത്തിയിട്ടും ജോസഫ് പിന്മാറാൻ തയ്യാറായില്ല. പിന്നീട് നാട്ടുകാർ പിടികൂടി പൊലീസുകാർക്ക് കൈമാറുകയിരുന്നു.

Tags:    

Similar News