ബിജെപിയുടെ പ്രാഥമിക പട്ടികയിൽ പ്രമുഖര്‍; തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും പട്ടികയിൽ

Update: 2024-02-24 10:33 GMT

ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ കേരളത്തിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കി. തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനും പട്ടികയിലുണ്ട്. പത്തനംതിട്ടയിൽ പിസി ജോർജ്ജും മകൻ ഷോൺ ജോർജ്ജും പരിഗണനയിലാണ്. എറണാകുളത്ത് അനിൽ ആൻറണിക്കൊപ്പം കിറ്റെക്സ് എംഡി സാബു ജേക്കബിനെയും പരിഗണിക്കുന്നു.

പ്രധാനമന്ത്രിയുടെയും നിർമ്മലാ സീതാരാമൻറെയും വരെ പേരുകൾ പറഞ്ഞുകേട്ടിരുന്ന മണ്ഡലമായിരുന്നു തിരുവനന്തപുരം. കഴിഞ്ഞ തവണ രണ്ടാമത് എത്തിയ പാർട്ടി ഏറ്റവും പ്രധാന്യം നൽകുന്ന തലസ്ഥാന നഗരത്തിന്റെ പട്ടികയിൽ ഇപ്പോൾ മുൻപന്തിയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കുമ്മനം രാജശേഖരനുമാണ് ഉള്ളത്. കുമ്മനം രാജശേഖരനെ കൊല്ലത്തും പരിഗണിക്കുന്നുണ്ട്. ഒപ്പം ശോഭാ സുരേന്ദ്രൻറെയും ബിബി ഗോപകുമാറിൻറെയും പേരുകളും കൊല്ലത്തുണ്ട്.

അടുത്തിടെ പാർട്ടിയിൽ ചേർന്ന പിസി ജോർജ്ജും മകൻ ഷോണും പത്തനംതിട്ടയിലെ പട്ടികയിലുണ്ട്. അവിടെയും പരിഗണന ലിസ്റ്റിൽ കുമ്മനം രാജശേഖരൻ ഉണ്ട്. കോഴിക്കോട് എംടി രമേശ്, ശോഭാ സുരേന്ദ്രൻ, പ്രഫുൽ കൃഷ്ണൻ. വയനാട്ടിൽ പ്രഥമ പരിഗണന ശോഭ സുരേന്ദ്രനാണ്. എറണാകുളത്ത് അനിൽ ആൻറണി, കിറ്റെക്സ് എംഡി സാബു ജേക്കബ്, വിനീത ഹരിഹരൻ എന്നിവരാണ് പരിഗണനയിലുള്ളത്. ആലപ്പുഴയിലും അനിൽ ആൻറണിയുടെ പേരുണ്ട്. കൊല്ലപ്പെട്ട രഞ്ജിത് ശ്രീനിവാസൻറെ ഭാര്യ ലിഷ രഞ്ജിതിൻറെ പേര് ആലപ്പുഴയിൽ പരിഗണിക്കുന്നുണ്ട്.

മേജർ രവി, എ.എൻ രാധാകൃഷ്ണൻ, ബി ഗോപാലകൃഷ്ണൻ എന്നീ പേരുകളാണ് ചാലക്കുടിയിലെ പരിഗണനയിൽ. കാസർകോട് പികെ കൃഷ്ണദാസിനാണ് മുൻതൂക്കം. കോൺഗ്രസ് വിട്ട് വന്ന സി രഘുനാഥ് കണ്ണൂരിൽ നിന്ന് മത്സരിക്കും.

തൃശൂരിൽ സുരേഷ് ഗോപിയും ആറ്റിങ്ങലിൽ വി മുരളീധരനും സീറ്റുകൾ ഉറപ്പിച്ചു. പാലക്കാട് സി കൃഷ്ണകുമാറും സ്ഥാനാർത്ഥിയായേക്കും. സംസ്ഥാന പ്രസിഡണ്ടും ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ച ഇന്ന് രാത്രി നടക്കും. ഈ ചർച്ചയിൽ പേരുകൾക്ക് അന്തിമരൂപം നൽകും. ഈ മാസം 29ന് തെര‍ഞ്ഞെടുപ്പ് സമിതി ചേർന്ന് ദേശീയ തലത്തിൽ ആദ്യ പട്ടിക പ്രഖ്യാപിക്കുമ്പോൾ അതിൽ കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരും ഉണ്ടാകും.

Tags:    

Similar News