എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്ക്; ദിവ്യയുടെ ഭർത്താവ് ശശിയുടെ ബെനാമി: പി.വി അൻവർ

Update: 2024-10-17 05:48 GMT

എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്ക് പങ്കെന്ന് പി.വി അൻവർ. പാലക്കാട് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. എഡിഎമ്മിനെ യാത്രയയപ്പ് ചടങ്ങിലെത്തി അധിക്ഷേപിച്ച പി.പി ദിവ്യയുടെ ഭർത്താവ് പി ശശിയുടെ ബെനാമിയാണ്. ശശിക്ക് വേണ്ടി നിരവധി പെട്രോൾ പമ്പുകൾ തുടങ്ങിയിട്ടുണ്ടെന്നും അൻവർ ആരോപിച്ചു.

എഡിഎമ്മിനെതിരായ കള്ളപ്പരാതിക്ക് രേഖയുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുവെന്നും ഇതിന് പിന്നിൽ പി ശശിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുപാട് മാനസികപീഡനങ്ങൾക്ക് ഇരയായി എ.ഡി.എം മരിച്ചിരിക്കുന്നു. ഏത് സാഹചര്യത്തിലാണ് അദ്ദേഹം മരണത്തിലേക്ക് പോയതെന്ന് പഠിക്കേണ്ടിയിരിക്കുന്നുവെന്നും അൻവർ പറഞ്ഞു.

കണ്ണൂരിൽ പി ശശിയുടെ നേതൃത്വത്തിലുള്ള പല അനധികൃത കാര്യങ്ങൾക്കും അനുമതി കൊടുക്കാൻ എഡിഎം തയ്യാറായിരുന്നില്ല. ഇതിൻ്റെ പേരിൽ എഡിഎമ്മിന് പണി കൊടുക്കാൻ പി.പി ദിവ്യയെ അയച്ചത് പി ശശിയാണ്. ഇങ്ങനെയൊരു കൈക്കൂലിക്കാരനാണ് ഈ ജില്ലയിലേക്ക് ട്രാൻസ്ഫറായി വരുന്നതെന്ന് പൊതുസമൂഹത്തെ അറിയിക്കാനാണ് ദിവ്യയെ ശശി ഉപയോ​ഗിച്ചതെന്നും പി.വി അൻവർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ഗുണ്ടാ സംഘത്തിൻ്റെ തലവനാണെന്നും അദ്ദേഹം ആരോപിച്ചു. എഡിഎമ്മിൻ്റെ മരണത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കേൾക്കാൻ കേരളത്തിലെ ജനങ്ങൾക്ക് ആഗ്രഹം ഉണ്ട്.

"ശശിയുടെ സ്വാർഥത ഇന്ന് മലയാളികൾക്കാകെ മാനസിക വിഷമമുണ്ടാക്കിയിരിക്കുന്നു. ആ കുടുംബത്തിനുണ്ടായ നഷ്ടം നികത്താൻ സർക്കാരിന് എന്ത് ചെയ്യാൻ കഴിയും. കൃത്യമായ അന്വേഷണവും ഇക്കാര്യത്തിൽ നടക്കുന്നില്ല. അദ്ദേഹം അഴിമതിക്കാരനാണെന്ന് പറഞ്ഞ് മുമ്പ് പരാതി കിട്ടിയതായി അവിടെ കള്ളപ്പരാതിയുണ്ടാക്കുന്നു". അതിന് രജിസ്റ്ററുണ്ടാക്കാനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നതെന്നും അൻവർ ആരോപിച്ചു.

പാലക്കാട്‌ ഡിഎംകെ മത്സരിച്ചാൽ ബിജെപിക്ക് വഴി തുറക്കുമെന്ന് പ്രചരിപ്പിക്കുന്നുണ്ട്. യുഡിഎഫും എൽഡിഎഫും തനിക്കെതിരെ ഒരുപോലെ പ്രചാരണം നടത്തുന്നുണ്ട്. ന്യൂനപക്ഷവും മതേതര വിശ്വാസികളും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്ന് ഉറപ്പാണ്. എവിടുന്നോ വന്ന കോൺഗ്രസുകാരൻ എന്നാണ് മുഖ്യമന്ത്രി തന്നെക്കുറിച്ച് പറഞ്ഞത്. ഇപ്പോൾ അതുപോലെ കോൺഗ്രസുകാരനായ സരിനെ മത്സരിപ്പിക്കാൻ നോക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

പാലക്കാട് മത്സരത്തിൽ നിന്ന് അൻവർ പിന്മാറണം എന്ന് ആർക്കും പറയാനാവില്ല. മിൻഹാജ് പാവപ്പെട്ടവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ആളാണ്. മിൻഹാജ് പാലക്കാട് നിന്നുള്ള മികച്ച സ്ഥാനാർത്ഥിയാണ് സാധാരണ കോൺഗ്രസ്-സിപിഎം പ്രവർത്തകർ മിൻഹാജിനൊപ്പം നിൽക്കും. വിശാല ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർഥി വന്നാൽ താൻ പിന്തുണയ്‌ക്കുമെന്നും അൻവർ വ്യക്തമാക്കി. 

Tags:    

Similar News