ജോലി സമ്മർദ്ദം കാരണം മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവം; ഇടപെട്ട് കമ്പനി ചെയർമാൻ

Update: 2024-09-20 03:28 GMT

ജോലി സമ്മർദ്ദത്തെ തുടർന്ന് യുവ ചാർട്ടേഡ് അക്കൗണ്ടൻ്റ് ഹൃദ്രോഗ ബാധിതയായി മരിച്ച സംഭവത്തിൽ കുടുംബത്തോട് ഫോണിൽ സംസാരിച്ച് ഏണസ്റ്റ് ആൻഡ് യംഗ് കമ്പനിയുടെ ചെയർമാൻ. ഉടൻ കേരളത്തിലെത്തി നേരിട്ട് കാണുമെന്ന് ചെയർമാൻ രാജീവ് മെമാനി കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകി. അന്ന നേരിട്ട തൊഴിൽ സമ്മർദ്ദവുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കുമെന്നും ചെയർമാൻ അന്നയുടെ മാതാപിതാക്കളെ അറിയിച്ചു. 

ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കൊച്ചി കങ്ങരപ്പടി സ്വദേശി അന്ന സെബാസ്റ്റ്യൻ്റെ അമ്മ കമ്പനി മേധാവിക്ക് അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. മകളുടെ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകാതിരിക്കാൻ ആണ് കമ്പനി മേധാവിക്ക് കത്ത് അയച്ചതെന്ന് അന്നയുടെ പിതാവ് പറഞ്ഞു. അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾക്ക് ഇല്ല എന്ന നിലപാടിലാണ് കുടുംബം. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർതലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം പറയുന്നു. അന്നയുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളെപ്പറ്റി അന്വേഷിക്കുമെന്ന് കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി ശോഭ കരന്തലജ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

മകളുടെ മരണത്തിന് കാരണം മൾട്ടി നാഷണൽ കമ്പനിയുടെ ജോലിസമ്മർദ്ദമാണെന്ന് കുടുംബത്തിന്റെ പരാതി. മകൾക്ക് ഉറങ്ങാൻ പോലും സമയം കിട്ടിയിരുന്നില്ലായെന്നും സമയത്ത് ഭക്ഷണം കഴിക്കാൻ സാധിച്ചിരുന്നില്ലെന്നും മരിച്ച അന്നയുടെ അച്ഛൻ സിബി ജോസഫ് പറഞ്ഞു. തന്റെ മകൾക്കുണ്ടായ ദുരവസ്ഥ മറ്റാർക്കും ഉണ്ടാകരുതെന്നും സിബി ജോസഫ് വ്യക്തമാക്കി. 

Tags:    

Similar News