ആകാശ് തില്ലങ്കേരിയുടെ നിയമവിരുദ്ധ യാത്ര ; ആകാശിന് ലൈസൻസ് ഇല്ല , കണ്ണൂർ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ റിപ്പോർട്ട് നൽകി

Update: 2024-07-10 08:51 GMT

ആകാശ് തില്ലങ്കേരിക്ക് ലൈസൻസ് ഇല്ലെന്ന് മോട്ടോർ വാഹന വകുപ്പ്. കണ്ണൂർ എൻഫോഴ്സ്മെന്റ് ആർടിഒ വയനാട് എൻഫോഴ്സ്മെന്‍റ് ആർടിഒക്ക് റിപ്പോർട്ട്‌ നൽകി. ആകാശിന്‍റെ നിയമവിരുദ്ധ യാത്രയിൽ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു.

മോട്ടോർ വാഹനനിയമം ലംഘിച്ചുള്ള ആകാശ് തില്ലങ്കേരിയുടെ യാത്രയില്‍ സ്വമേധയാ കേസെടുക്കുമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. പൊതുസ്ഥലത്ത് നിയമം ലംഘിച്ചത് ക്രിമിനൽ കേസിലെ പ്രതിയാണെന്നും ഹൈക്കോടതി വിമർശിച്ചു.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളാണ് വാഹനം ഓടിച്ച് നിയമലംഘനം നടത്തുന്നതെന്നന് ഡിവിഷൻ ബെഞ്ച് വിമർശിച്ചിരുന്നു.പൊതുസ്ഥലത്ത് ഉണ്ടാകാൻ പോലും പാടില്ലാത്ത വാഹനമാണിതെന്നും സ്വമേധയാ ഇടപെടുമെന്നും കോടതി വ്യക്തമാക്കി.

രൂപമാറ്റം വരുത്തിയ ജീപ്പില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ യാത്ര. വയനാട്ടിലെ പനമരം നഗരത്തിലൂടെ യാത്ര ചെയ്യുന്ന വിഡീയോയാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ജീപ്പിലായിരുന്നു സവാരി.

വീഡിയോ വൈറലായതിന് പിന്നാലെ ഗതാഗത നിയമലംഘനം നടത്തിയ റീൽ ആകാശ് തില്ലങ്കേരി പിൻവലിച്ചിരുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലാണ് നീക്കിയത്. ആകാശ് ഓടിച്ച വാഹനം മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതെന്ന് എംവിഡി കണ്ടെത്തിയിരുന്നു.

Tags:    

Similar News