'എ.ഡി.ജി.പി. ആർ.എസ്.എസ്. നേതാക്കളെ കണ്ടത് സർക്കാർ പരിശോധിക്കും, മുഖ്യമന്ത്രി തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല'; എ വിജയരാഘവൻ

Update: 2024-09-09 06:04 GMT

എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ ആ.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സർക്കാർ പരിശോധിക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. പി.വി. അൻവർ എം.എൽ.എ. സ്വതന്ത്രനാണെന്നും അദ്ദേഹത്തിന്റെ അഭിപ്രായം സ്വതന്ത്രമാണെന്നും അത് അങ്ങനെ കണ്ടാൽ മതിയെന്നും എ. വിജയരാഘവൻ പറഞ്ഞു. ഏത് വിഷയത്തേയും അതിന്റെ ഗൗരവബുദ്ധിയോടെയാണ് സിപിഎമ്മും സർക്കാരും കൈകാര്യം ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസ്. നേതാക്കളുമായുള്ള എ.ഡി.ജി.പി.യുടെ കൂടിക്കാഴ്ച സിപിഐയിൽ നിന്ന് വിമർശനമുയരുന്നത് സംബന്ധിച്ച ചോദ്യത്തിന്, 'സി.പി.ഐ. ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ പാർട്ടിയാണ്. അവർ അവരുടെ അഭിപ്രായം പറയുകയാണ്' എന്നായിരുന്നു മറുപടി. സിപിഎമ്മിനെതിരായിട്ട് കളവുകൾ ഭംഗിയായി സൃഷ്ടിച്ച് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുക എന്ന ചുമതലയാണ് മാധ്യമങ്ങൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

തൃശ്ശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് തൃശ്ശൂർ സ്ഥാനാർഥി സുനിൽ കുമാർ ഉന്നയിച്ച സംശയവുമായുള്ള ചോദ്യത്തിന്, 'ആ സമയത്ത് അല്ല ആളെ കണ്ടത് (എഡിജിപി - ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ച) എന്നായിരുന്നു മറുപടി. പൂരം കലക്കിയത്ത് ഇക്കൊല്ലമാണ്. ആളെ കണ്ടത് കഴിഞ്ഞ വർഷമാണ്' എന്നായിരുന്നു മറുപടി.

'എ.ഡി.ജി.പി. ആർ.എസ്.എസ്. നേതാക്കളെ കണ്ടത് സർക്കാർ പരിശോധിക്കും. സർക്കാരിലെ പാർട്ടി സഖാക്കളല്ലേ. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഞങ്ങളുടെ പാർട്ടിയല്ലേ. പിണറായി വിജയൻ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗമാണ്. സംസ്ഥാന സെക്രട്ടറിയേറ്റിൽ പ്രവർത്തിച്ചിട്ടുള്ള ആളാണ്. അദ്ദേഹം നല്ലനിലയിലാണ് പാർട്ടി സെക്രട്ടറി ആയത്. അദ്ദേഹം നല്ലനിലയിലാണ് മുഖ്യമന്ത്രിയായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ഇത്തരം വിഷയങ്ങളെ വളരെ കൃത്യതയോടെ പരിശോധിച്ച് ആവശ്യവും യുക്തവുമായ നപടിയെടുക്കാനുള്ള പ്രാപ്തി മുഖ്യമന്ത്രിക്ക് ഉണ്ട്'- അദ്ദേഹം പറഞ്ഞു.

എ.ഡി.ജി.പി. രഹസ്യമായി ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് ശരിയാണോ എന്ന ചോദ്യത്തിന്, 'അമ്മയെ തല്ലിയത് ശരിയാണോ എന്ന് ചോദിക്കുന്ന പോലോത്ത പരിപാടിക്ക് നിൽക്കരുത്' എന്നായിരുന്നു മറുപടി. 'സർക്കാരിന്റെ മുമ്പിൽ ഈ പ്രശ്‌നം വന്നാൽ യുക്തമായ തീരുമാനങ്ങളും നടപടിക്രമങ്ങളുമെടുക്കാൻ കേരളത്തിലെ സർക്കാരിന് കഴിയും. കേരളത്തിലെ മുഖ്യമന്ത്രി ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയമായാലും ഭരണപരമായാലും ഏതെങ്കിലും തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന ആളല്ല' - അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News