വിഴിഞ്ഞം തുറമുഖ നിർമാണം; സംസ്ഥാന സർക്കാർ 100 കോടി കൈമാറി

Update: 2023-03-31 14:01 GMT

വിഴിഞ്ഞം തുറമുഖ നിർമാണത്തിനുവേണ്ടി അദാനി ഗ്രൂപ്പിന് സംസ്ഥാന സർക്കാർ 100 കോടി കൈമാറി. പുലിമുട്ട് നിർമാണ ചെലവിന്റെ ആദ്യ ഗഡുവാണ് നിലവിൽ കൈമാറിയിരിക്കുന്നത്. മാർച്ച് 31ന് ഉള്ളിൽ 347 കോടി രൂപ സർക്കാർ നൽകേണ്ടിയിരുന്നു. കെഎഫ്‌സിയിൽ നിന്ന് വായ്പയെടുത്താണ് ഇപ്പോൾ100 കോടി രൂപ നൽകിയിരിക്കുന്നത്. ഹഡ്കോ വായ്പ വൈകുന്ന സാഹചര്യത്തിലാണ് കെഎഫ്സിയിൽ നിന്ന് പണം വായ്പയെടുത്ത് നൽകിയത്. നേരത്തെ സഹകരണ കൺസോഷ്യത്തിൽ നിന്ന് വാ‌യ്‌പയെടുക്കാൻ സർക്കാർ ശ്രമിച്ചിരുന്നു.

പുലിമുട്ട് നിർമാണ ചെലവിന്റെ 25 ശതമാനമാണ് സംസ്ഥാനം നൽകേണ്ടത്. 347 കോടി രൂപയാണ് ഈ 25 ശതമാനം. ആകെ 3400 കോടിയാണ് ഹഡ്കോയിൽ നിന്ന് വിഴിഞ്ഞം തുറമുഖത്തിനായി സർക്കാർ വായ്പയെടുക്കാൻ ഉദ്ദേശിക്കുന്നത്. തുറമുഖത്തോട് അനുബന്ധിച്ച റെയിൽവേ പദ്ധതിക്കായാണ് ഇതിൽ 1170 കോടി രൂപയും ചെലവഴിക്കേണ്ടത്. 818 കോടിയാണ് വയബിളിറ്റി ഗ്യപ് ഫണ്ടിനത്തിൽ കേന്ദ്രം അദാനി ഗ്രൂപ്പിന് നൽകേണ്ടത്. 400 കോടി രൂപയാണ് വയബിളിറ്റി ഗ്യാപ് ഫണ്ടായി കേരളം നൽകേണ്ടത്. വയബിളിറ്റി ഗ്യാപ് ഫണ്ട് കൈമാറ്റത്തിനായുള്ള ത്രികക്ഷി കരാർ അടക്കം വേഗത്തിലാക്കാനാണ് സർക്കാർ നീക്കം.


Tags:    

Similar News