എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് സൗദി ദുബായ് ഭരണാധികാരികൾ

Update: 2022-09-19 13:29 GMT

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ് എന്നിവർ എലിസബത് രാജ്ഞിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചു. യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെയും നോർത്തേൺ അയർലൻഡിന്റെയും പുതിയ രാജാവായ ചാൾസ് മൂന്നാമനെയാണ് ഇരുവരും അനുശോചനം അറിയിച്ചത്.

യുഎഇ സർക്കാരിന്റെയും ജനങ്ങളുടെയും പേരിൽ ഞായറാഴ്ച ലണ്ടനിലെ ബർമിങ്ങാം കൊട്ടാരത്തിൽ നേരിട്ടെത്തിയാണ് ഷെയ്ഖ് മുഹമ്മദ് അനുശോചനം അറിയിച്ചത്. വിവിധ മേഖലകളിൽ യുഎഇയും യുകെയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പിന്തുണയ്ക്കുന്നതിലും ഏകീകരിക്കുന്നതിലും എലിസബത്ത് രാജ്ഞി വഹിച്ച പ്രധാന പങ്ക് അദ്ദേഹം എടുത്തുപറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ പരാമർശിച്ച ഷെയ്ഖ് മുഹമ്മദ്, ജനങ്ങളെ സേവിക്കുന്നതിനും പ്രാദേശികവും രാജ്യാന്തരവുമായ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ ശക്തിപ്പെടുത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലും ശക്തമായും വളരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.

എലിസബത് രാ‍ജ്ഞിയുടെ വിയോഗത്തിൽ ദുഃഖിതനായ സൽമാൻ രാജാവുമായി ഫോണിൽ സംസാരിച്ചതായി പുതിയ ബ്രിട്ടീഷ് രാജാവിന്റെ പ്രതിനിധി വ്യാഴാഴ്ച പറഞ്ഞു. വർഷങ്ങളായി സൗദി അറേബ്യയിലെ പതിവ് സന്ദർശകനാണ് ചാൾസ് രാജാവ്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ ചാരിറ്റിയായ പ്രിൻസ് ഫൗണ്ടേഷന് രാജ്യത്ത് സാറ്റലൈറ്റ് പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. 2015-ൽ ചാൾസ് രാജകുമാരൻ മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിൽ പര്യടനം നടത്തി. സൗദി അറേബ്യ, യുഎഇ, കുവൈത്ത്, ഖത്തർ, ജോർദാൻ എന്നിവിടങ്ങളാണ് സന്ദർശിച്ചത്. പിറ്റേ വർഷം യുഎഇ, ഒമാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നടത്തിയ പര്യടനത്തിൽ അദ്ദേഹത്തോടൊപ്പം ഭാര്യ കാമിലയും ഉണ്ടായിരുന്നു. 

Similar News