'പിന്തുണ നൽകിയാൽ യുഎസ് താവളങ്ങളും ലക്ഷ്യമിടും'; ആക്രമണം ലക്ഷ്യംകണ്ടെന്ന് ഇറാൻ

Update: 2024-04-14 10:38 GMT

ഇസ്രയേലിനെതിരായ ആക്രമണം ലക്ഷ്യം കണ്ടുവെന്ന് ഇറാൻ. ലഭ്യമായ വിവരങ്ങൾ വെച്ച് നോക്കിയാൽ ഇസ്രയേലിനെതിരായ ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും ഇറാൻ റെവല്യൂഷണറി ഗാർഡ് മേധാവി ഹൊസൈൻ സലാമി പ്രാദേശിക മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഇസ്രയേലിന് അമേരിക്ക പിന്തുണ നൽകിയാൽ അമേരിക്കയുടെ താവളങ്ങളും ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പും നൽകി. സ്വിറ്റ്‌സർലൻഡ് വഴിയാണ് ടെഹ്‌റാനിൽനിന്ന് യു.എസ്. ഭരണകൂടത്തിന് സന്ദേശം കൈമാറിയത്. ഇറാനുമായി തർക്കത്തിന് ആഗ്രഹിക്കുന്നില്ലന്ന് യു.എസ്. പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പ്രതികരിച്ചു. അതേസമയം ഇസ്രയേലിനെ പിന്തുണച്ച് പ്രവർത്തിക്കാൻ ധൈര്യപ്പെടില്ല എന്നർഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിറിയയിലെ നയതതന്ത്രകാര്യാലയത്തിൽ ബോംബിട്ടതിനുള്ള തിരിച്ചടിയായി ഇറാൻ ഇസ്രയേലിനെതിരേ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വൻ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇസ്രയേലി സൈന്യം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. തങ്ങളുടെ രണ്ടു സൈനിക ജനറൽമാർ കൊല്ലപ്പെടാൻ ഇടയാക്കിയ ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിൻറെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം അക്രമിച്ചതെന്ന് ഇറാൻ വ്യക്തമാക്കി. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാൻ നഗരങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ നടന്നു.

Tags:    

Similar News