റഫയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഇസ്രായേൽ സൈന്യം കടന്നുകയറിയതായി റിപ്പോർട്ട്; ആശങ്ക പ്രകടിപ്പിച്ച് യു.എൻ

Update: 2024-05-29 01:38 GMT

റഫയിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് കടന്നുകയറി ഇസ്രായേൽ സൈന്യം. അന്താരാഷ്ട്ര കോടതി വിധി നടപ്പാക്കാൻ ഇനിയും വൈകരുതെന്ന് യു.എൻ സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. മധ്യ റഫയിലെ അൽ അവ്ദ മസ്ജിദിന് സമീപം ഇസ്രായേൽ സൈനിക ടാങ്കുകൾ എത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഭയാർഥികളുടെ താമസ കേന്ദ്രങ്ങൾക്കു നേരെ സൈന്യം വീണ്ടും ആക്രമണം നടത്തി.

ലക്ഷക്കണക്കിന് അഭയാർഥികൾ തമ്പടിച്ച തൽ അസ്സുൽത്താനിൽ കര- വ്യോമാക്രമണം തുടർന്ന ഇസ്രായേൽ സേന 20 പേരെ കൊലപ്പെടുത്തിയതായി ഫലസ്തീൻ സിവിൽ ഡിഫൻസും റെഡ് ക്രസൻറും അറിയിച്ചു. പുതുതായി ഒരു ബ്രിഗേഡിനെ കൂടി റഫയിലേക്ക് വിന്യസിച്ചതായി ഇസ്രായേൽ സൈന്യം വ്യക്തമാക്കി. എന്നാൽ സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ വ്യാപക ആക്രമണത്തിനൊരുങ്ങുന്നത് അപകടകരമായിരിക്കുമെന്ന് അമേരിക്ക അറിയിച്ചു. ഹമാസിനെ അമർച്ച ചെയ്യാൻ സാധാരണക്കാരെ വധിക്കുന്നത് ഒഴിവാക്കണമെന്ന് ഇസ്രായേലിനോട് വീണ്ടും കർശനമായി ആവശ്യപ്പെട്ടതായി വൈറ്റ്ഹൗസ് വക്താവ് പ്രതികരിച്ചു. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ഉടൻ വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ ആവശ്യപ്പെട്ടു. റഫ കൂട്ടക്കുരുതിയിൽ സുതാര്യ അന്വേഷണം വേണമെന്ന് അമേരിക്കക്കു പുറമെ ഫ്രാൻസും ജർമനിയും ആവശ്യപ്പെട്ടു.

മൂന്നാഴ്ചക്കിടെ 10 ലക്ഷത്തോളം പേർ റഫയിൽനിന്ന് പലായനം ചെയ്തതായി ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസി അറിയിച്ചു. റഫയിലെ രണ്ട് പ്രധാന ആശുപത്രികളിലൊന്നായ കുവൈത്ത് സ്‌പെഷാലിറ്റി ഹോസ്പിറ്റൽ അടച്ചുപൂട്ടിയതോടെ സ്ഥിതിഗതികൾ രൂക്ഷമാണ്. റഫ കൂട്ടക്കുരുതിയുടെ പശ്ചാത്തലത്തിൽ അൾജീരിയയുടെ ആവശ്യം പരിഗണിച്ച് വിളിച്ചു ചേർത്ത യു.എൻ രക്ഷാസമിതി യോഗം സ്ഥിതിഗതികൾ വിലയിരുത്തി. ഗസ്സയിൽ അടിയന്തര വെടിനിർത്തൽ വേണമെന്ന അഭിപ്രായം രക്ഷാസമിതിയിൽ രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അടച്ചിട്ട മുറിയിൽ നടന്ന രക്ഷാസമിതി യോഗം റഫ ഉൾപ്പെടെ ഗസ്സയിലെ സ്ഥിതിഗതികളിൽ അതീവ ഉത്കണ്ഠ പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്. ഫലസ്തീൻ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച് കൂടുതൽ യൂറോപ്യൻ രാജ്യങ്ങൾ ഉടൻ രംഗത്തു വരുമെന്ന് സ്‌പെയിൻ അറിയിച്ചു.

Tags:    

Similar News