'നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടു, എതിർത്തപ്പോൾ സിനിമയിൽ വിലക്ക്'; ആരോപണവുമായി സംവിധായിക

Update: 2024-09-08 09:59 GMT

നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്‌സ് ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവുമായി സംവിധായിക സൗമ്യ സദാനന്ദൻ. എതിർത്തുനിന്നതിന് തന്നെ സിനിമയിൽനിന്നു വിലക്കിയെന്നും സൗമ്യ പറയുന്നു. സാമൂഹികമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിലാണ് ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ സൗമ്യ പങ്കുവച്ചത്. ആദ്യമായാണ് ഒരാൾ ഹേമാ കമ്മിറ്റിയ്ക്ക് മുന്നിൽ പറഞ്ഞ കാര്യങ്ങൾ പുറത്ത് പറയുന്നത്.

എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽനിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. സിനിമയിൽ തന്നെ വിലക്കിയെന്ന് സൗമ്യ പറയുന്നു. സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ട്.

താനൊരു ആർട്ട് സിനിമയാണ് ഉണ്ടാക്കുന്നതെന്ന് പ്രധാനനടനും നിർമാതാവും വിചാരിച്ചു. അവർക്ക് ഒരു കമേഷ്യൽ സിനിമയാണ് വേണ്ടിയിരുന്നത്. തന്നെ പുറത്താക്കി പ്രധാന നടനും സഹനിർമാതാവും സിനിമ എഡിറ്റ് ചെയ്തുവെന്നും സൗമ്യ ആരോപിച്ചു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.

പുതിയ പ്രോജക്ടുകളുമായി വനിതാനിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. സിനിമയിൽ പവർ ഗ്രൂപ്പുണ്ട്, സ്വജനപക്ഷാപാതമുണ്ട്, മാഫിയയുണ്ട്. ഇല്ല എന്ന് ആരെങ്കിലും പറയുന്നു എങ്കിൽ അത് കള്ളം പറയുകയാണ്.

ദുരനുഭവങ്ങളെ അതിജീവിക്കാൻ കുറച്ച് വർഷങ്ങൾ എടുത്തു. 2020-ൽ സിനിമ വിട്ടു. താൻ മനഃപൂർവ്വം സിനിമ വിടുകയോ തന്നെ സിനിമ വിട്ടുകളയുകയോ ചെയ്തതല്ല. മിന്നുന്നതെല്ലാം പൊന്നല്ല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഓരോ സംഭവങ്ങളും സത്യമാണ്- സൗമ്യ കൂട്ടിച്ചേർത്തു. കുഞ്ചാക്കോ ബോബനും നിമിഷാ സജയനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച നായകനായ 'മാംഗല്യം തന്തുനാനേന' എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.

Tags:    

Similar News