'ബാങ്ക് ബാലൻസ് കാലിയായി'; കരിയറിൽ നേരിട്ട ബുദ്ധുമുട്ടുകളെക്കുറിച്ച് സംയുക്ത

Update: 2024-05-10 09:38 GMT

അടുത്ത കാലത്ത് തെലുങ്ക് സിനിമാ രം​ഗത്ത് വൻ തരം​ഗം സൃഷ്‌ടിക്കാൻ കഴിഞ്ഞ നടിയാണ് സംയുക്ത. തീവണ്ടി, ലില്ലി, വെള്ളം, കടുവ തുടങ്ങിയ മലയാളം സിനിമകളിൽ അഭിനയിച്ച സംയുക്ത ഇന്ന് തെലുങ്കിലെ തിരക്കേറിയ നടിയാണ്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സംയുക്ത. 

വർക്ക് ലെെഫ് ബാലൻസിൽ താൻ വിശ്വസിക്കുന്നില്ലെന്ന് സംയുക്ത പറയുന്നു. ഇപ്പോഴത്തെ ജെൻ സി കുട്ടികൾ യാത്ര പോകാൻ പറ്റാത്തതിനെക്കുറിച്ചും മറ്റും പരാതിപ്പെടുന്നുണ്ടെന്ന് എന്റെ സുഹൃത്തായ ബിസിനസ് വുമൺ പറഞ്ഞു. ഞാൻ 90 സ് കിഡ് ആണ്. എനിക്ക് വർക്ക് ലൈഫ് ബാലൻസ് ഇല്ല. ഞാനതിൽ വിശ്വസിക്കുന്നില്ല. ഒരു റോഡ് ബ്ലോക്കിൽ ഹിറ്റ് ചെയ്യുന്നത് വരെ എന്റെ ജീവിതം വർക്കാണ്. ഇതാണ് എന്റെ ജീവിതം.

വീട്ടിൽ വന്ന് വിശ്രമിക്കുന്നത് ഇഷ്ടമാണ്. പക്ഷെ സുഹൃത്തുക്കളെ മീറ്റ് ചെയ്യലോ യാത്ര ചെയ്യാറോ ഇല്ല. വലിയ ബ്രേക്ക് ഉള്ളപ്പോഴേ അത് സാധിക്കാറുള്ളൂയെന്നും സംയുക്ത വ്യക്തമാക്കി. അതേസമയം സ്വന്തം കരിയർ ഇഷ്ടപ്പെടാത്തവരുടെ ബുദ്ധിമുട്ട് താൻ മനസിലാക്കുന്നെന്നും തനിക്ക് പ്രിവിലേജുകളുണ്ടെന്നും സംയുക്ത വ്യക്തമാക്കി. മലയാളത്തിൽ നിന്നും തെലുങ്കിലെത്തിയപ്പോഴുള്ള വ്യത്യാസത്തെക്കുറിച്ചും സംയുക്ത സംസാരിച്ചു.

മലയാളത്തിൽ ഞങ്ങൾ വളരെ ക്ലോസ് ആണ്. ലുക്ക് നാച്വറൽ ആണ്. എനിക്ക് സ്വതന്ത്ര്യമായ ജീവിതമായിരുന്നു. പക്ഷെ ഇവിടെ അഭിനയിക്കുന്നതിനൊപ്പം സ്ക്രീനിൽ എങ്ങനെ കാണുന്നു എന്ന് ശ്രദ്ധിക്കണം, ​ഗ്രൂം ചെയ്യണം. ഭാഷ അറിയാത്തതിനാൽ തനിക്ക് ബുദ്ധിമുട്ടായിരുന്നെന്നും സംയുക്ത തുറന്ന് പറഞ്ഞു. പേരിൽ നിന്നും മേനോൻ എന്ന ജാതിപ്പേര് ഒഴിവാക്കിയതിനെക്കുറിച്ചും നടി സംസാരിച്ചു.

ഇപ്പോഴും സംയുക്ത മേനോൻ എന്ന് വിളിക്കുമ്പോൾ ദേഷ്യം വരാറുണ്ട്. മറ്റാെരാളോട‌ല്ല ദേഷ്യപ്പെടാറ്. എന്റെ മാനേജരോടും മറ്റുമാണ്. അടുത്തിടെ എന്റെ ബൈറ്റിന് വേണ്ടി ഒരു കണ്ടന്റ് അയച്ചു. അതിൽ എഴുതിയത് സംയുക്ത മേനോൻ എന്നാണ്. ഞാൻ ബൈറ്റ് പറയില്ലെന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് അദ്ദേഹം ചോദിച്ചു. ഇത് നോക്കിയിട്ട് തിരിച്ച് വാ എന്ന് പറഞ്ഞു. ഇടയ്ക്കിടെ ഒരേ കാര്യം പറയേണ്ടത് തളർത്തും. രണ്ട് വർഷമായി ജാതിപ്പേര് എടുത്ത് മാറ്റിയിട്ടെന്നും സംയുക്ത വ്യക്തമാക്കി. ‌‌‌

കരിയറിലെ തുടക്ക കാലത്തെ അനുഭവങ്ങളും സംയുക്ത പങ്കുവെച്ചു. ലിവ്വിക്ക് ശേഷം കരിയറിൽ അനിശ്ചിതാവസ്ഥ ഉണ്ടായിരുന്നെന്ന് സംയുക്ത പറയുന്നു. കൊച്ചിയിൽ ​ഗ്രാന്റ് പാരന്റ്സിനൊപ്പമാണ് കഴിഞ്ഞിരുന്നു. ഞാൻ സ്ട്ര​ഗിൾ ചെയ്യുകയാണെന്ന് കുടുംബം അറിയരുതായിരുന്നു. അവരെ സംബന്ധിച്ച് ഞാൻ ഓക്കെയാണ്.

പക്ഷെ എന്റെ ബാങ്ക് ബാലൻസ് ഏറെക്കുറെ കാലിയായി. കുടുംബം നോക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഒരു ദിവസം രാത്രി തനിക്ക് ഒരു സിനിമ വേണം, നല്ല സംവിധായകനും അറിയപ്പെടുന്ന നായകനുമുള്ള നല്ല പ്രൊഡക്ഷൻ ഹൗസിന്റെ സിനിമ വേണമെന്ന് സ്വയം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ തനിക്ക് തീവണ്ടിയെന്ന സിനിമ ലഭിച്ചെന്നും സംയുക്ത പറഞ്ഞു.

Tags:    

Similar News