വാപ്പയ്‌ക്കായി സുപ്രീം കോടതി വരെ പോകും: മകൻ നിസാർ മാമുക്കോയ

Update: 2024-09-11 08:39 GMT

മാമുക്കോയക്ക് നീതി ലഭിക്കാനായി സുപ്രീം കോടതി വരെ പോകുമെന്ന് മകൻ നിസാർ മാമുക്കോയ. അപവാദം പറഞ്ഞുനടക്കുന്ന ഈ സ്ത്രീയെ തന്റെ ജീവിതത്തിൽ ഇതുവരെ സിനിമയിൽ കണ്ടിട്ടില്ല. കമ്മിഷണർ ഓഫീസർ സ്ഥിരമായിട്ട് പായസം വിൽക്കുന്ന ആളാണ് അവരും അമ്മയും എന്നാണ് പറയുന്നത്. പക്ഷേ പൊലീസുകാർ ആരും ഇതുവരെ അവരെ കണ്ടിട്ടില്ല. ഇനി, കാലങ്ങളായി അവിടെ പായസം കൊടുക്കുന്ന ആളാണെങ്കിൽ അവർക്ക് സംഭവിച്ചത് അവിടുത്തെ റൈറ്ററോടെങ്കിലും പറയാമായിരുന്നില്ലേ? അതും സംഭവിച്ചില്ലെന്ന് നിസാർ പറയുന്നു.

''354 നിയമമൊക്കെ നിൽക്കുന്നത് കുടുംബത്തിൽ പിറന്ന നല്ല പെണ്ണുങ്ങൾക്ക് വേണ്ടിയാണ്. കുലസ്ത്രീകളെന്നൊക്കെ പറയുന്നില്ലേ? തെമ്മാടികളിൽ നിന്ന് ബുദ്ധിമുട്ടുവരുമ്പോൾ അവരെ സഹായിക്കാനാണത്. അല്ലാതെ ഇതുപോലെ മിസ്‌യൂസ് ചെയ്യാനല്ല. അവരുടെ കാര്യം സാധിക്കാൻ വേണ്ടി സെറ്റ് ചെയ‌്ത് വച്ചിരിക്കുന്നതാണ് ഇതെല്ലാം. പൊലീസിന് ഈ സ്ത്രീ ബാപ്പയെ പറ്റി പറയുന്നതാണ് കേൾക്കേണ്ടത്. അവർ പറയുന്ന കളവൊന്നും പൊലീസ് കേൾക്കുന്നില്ല.

ഉമ്മയ്‌ക്ക് നല്ല ഷുഗറാണ്. ചായയിൽ പഞ്ചസാര ഒരുപാട് ചേർത്ത് ചിലപ്പോൾ നമ്മൾ കാണാതെ കുടിക്കും. പെട്ടെന്ന് മരിച്ചുപോട്ടെ, വേഗം ഉപ്പയുടെ അടുത്ത് പോകാല്ലോ എന്നാണ് ഉമ്മ പറയുന്നത്. പ്രായപൂർത്തിയായ മക്കളാണ് ഞങ്ങൾക്കെല്ലാം. അവർക്കെല്ലാം പുറത്തിറങ്ങണ്ടേ?''

''എത്രയോ നല്ല സ്ത്രീകൾ സിനിമയിൽ അഭിനയിക്കുന്നുണ്ട്. ജയറാമും ബിജു മേനോനും ദിലീപുമെല്ലാം സിനിമയിൽ നിന്നല്ലേ കല്യാണം കഴിച്ചത്. എല്ലാവരും മോശക്കാരാണെന്ന് പറയാൻ പറ്റില്ല. പരാതി കൊടുത്ത സ്ത്രീയുടെ പിന്നാലെ തന്നെ ഞാൻ ഉണ്ടാകും. സുപ്രീം കോടതി വരെ കേസിന് പോകും. അവിടെയും ബാപ്പയ‌്ക്കെതിരെ വിധി വന്നാൽ അവരോട് ഞാൻ മാപ്പ് പറയും''. പരാതിക്കാരിയാണ് കുറ്റക്കാരിയെന്ന് തെളിഞ്ഞാൽ വലിയ നഷ്‌ടപരിഹാരം തരേണ്ടിവരുമെന്നും നിസാർ മാമുക്കോയ പ്രതികരിച്ചു.

Tags:    

Similar News