'ചിലപ്പോൾ തെസ്നിയുടെ ഉമ്മയുടെ പ്രാർഥനയാകാം ഉയർച്ചയ്ക്കു പിന്നിൽ': ഗിന്നസ് പക്രു

Update: 2024-07-27 10:30 GMT

മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് ഉണ്ടപക്രു എന്ന ഗിന്നസ് പക്രു. അജയകുമാർ എന്നാണ് താരത്തിന്റെ യഥാർഥ പേര്. നിരവധി സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത് പക്രു ആരാധകരുടെ ഹൃദയം കീഴടക്കിയ നടനാണ്. ഭിന്നശേഷിയോട് പൊരുതിയാണ് പക്രു ഉയരങ്ങളിലെത്തിയത്. യുവജനോത്സവ വേദികളിലൂടെയാണ് പക്രു കലാരംഗത്തു സജീവമാകുന്നത്. പിന്നീട് മിമിക്രി പരിപാടികളിലൂടെ വേദികളിൽ സജീവ സാന്നിധ്യമായി മാറി.

പക്രുവിന്റെ സുഹൃത്തും നടിയും ഹാസ്യതാരവുമായ തെസ്നി ഖാന്റെ അമ്മയുമായുള്ള ചില സൗഹൃദനിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് പക്രു. തന്നെ മകനെപ്പോലെ കരുതുന്ന ആ അമ്മ തനിക്കുവേണ്ടി പ്രാർഥിച്ച അനുഭവമാണ് പക്രു പങ്കുവച്ചത്.

ഒരിക്കൽ തെസ്നിയുടെ ഉമ്മ വല്ലാതെ കരയുന്നതു കണ്ടിട്ടുണ്ട്. ഒരു സ്റ്റേജ് ഷോയ്ക്ക് കാറിലാണ് പോയത്. പരിപാടി കഴിഞ്ഞപ്പോൾ അവർ ഞങ്ങളോട് ബസിൽ പോയ്ക്കോളാൻ പറഞ്ഞു. ഞങ്ങൾ പരിപാടി കഴിഞ്ഞ് രാത്രി പന്ത്രണ്ട് മണിക്ക് കൊതുകുകടിയും കൊണ്ട് ഈച്ചയെയും ആട്ടി കെഎസ്ആർടിസി സ്റ്റാൻഡിൽ നിൽക്കുകയാണ്.

ഞങ്ങളങ്ങനെ അവിടെ നിൽക്കുന്നത് കണ്ടിട്ട് ഉമ്മയ്ക്കും തെസ്നിക്കും കാറിൽ കയറി പോകാൻ മടി. ഞങ്ങൾക്ക് ബസ് വരുന്നതുവരെ അവരും കൂട്ടിനുനിന്നു. ബസിലേക്ക് ലഗേജൊക്കെ ഇടിച്ച് തള്ളിക്കയറ്റി വച്ച് ഞങ്ങൾ കയറുന്നത് കണ്ടിട്ട് തെസ്നിയുടെ ഉമ്മച്ചിക്കു സങ്കടം വന്നു.

അവർ കരയുന്നത് ഞാനിപ്പോഴും ഓർക്കുന്നുണ്ട്. ഈ കുഞ്ഞുങ്ങൾക്ക് എന്നെങ്കിലും ഒരു കാർ ഉണ്ടാവണേ പടച്ചോനെ എന്നൊക്കെ പറഞ്ഞാണ് ഉമ്മ കരഞ്ഞത്. പിന്നീട് അതൊക്കെ ഫലിച്ചു എന്ന് പറയാം. അവരുടെ പ്രാർഥനയാവാം, ജീവിത്തതിൽ വിജയങ്ങളുണ്ടായി- ഗിന്നസ് പക്രു പറഞ്ഞു.

Tags:    

Similar News