സ്ത്രീധനമായി അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും നല്‍കിയില്ല; നവവധുവിനെ അടിച്ചുകൊന്നു, ഭര്‍ത്താവ് ഒളിവില്‍

Update: 2024-09-16 08:15 GMT

ഉത്തര്‍പ്രദേശില്‍ സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ നവവധുവിനെ ഭര്‍ത്താവ് തല്ലിക്കൊന്നു. സ്ത്രീധനമായി ടിവിഎസ് അപ്പാച്ചെ ബൈക്കും മൂന്ന് ലക്ഷം രൂപയും നല്‍കാത്തതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. അംരോഹയിലെ ബൈഖേദ ഗ്രാമത്തിലാണ് സംഭവം. മീനയെയാണ് സത്രീധനം നല്‍കാത്തതിന്റെ പേരില്‍ കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി സുന്ദറിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞതുമുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മകളെ ഭര്‍ത്താവ് ഉപദ്രവിച്ചിരുന്നതായി മാതാപിതാക്കള്‍ ആരോപിച്ചു.

രക്ഷാബന്ധന്‍ മുതല്‍ പിതാവിന്റെ വീട്ടിലായിരുന്നു മീന താമസിച്ചിരുന്നത്. സുന്ദര്‍ എല്ലാ ദിവസവും മീനയെ കാണാന്‍ വീട്ടില്‍ വരികയും ഭക്ഷണം കഴിച്ച് മടങ്ങാറുമുണ്ട്. പതിവ് പോലെ ഞായറാഴ്ചയും സുന്ദര്‍ ഭാര്യവീട്ടില്‍ വന്നു. തുടര്‍ന്ന് മകളെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോയി. വീട്ടില്‍ വച്ച് സ്ത്രീധനത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കിട്ടു. കുപിതനായ സുന്ദര്‍ വടികൊണ്ട് തല്ലുകയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകവിവരം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ വീട്ടുകാര്‍ സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സുന്ദറിനും സുന്ദറിന്റെ കുടുംബാംഗങ്ങള്‍ക്കുമെതിരെയാണ് പരാതി നല്‍കിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Similar News