Begin typing your search...

'പ്രതിമാസം ഭർത്താവിൽനിന്ന് 6 ലക്ഷം രൂപ ചെലവിന് വേണമെന്ന് ഭാര്യ'; ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്ന് കർണാടക ഹൈക്കോടതി ജഡ്ജി

പ്രതിമാസം ഭർത്താവിൽനിന്ന് 6 ലക്ഷം രൂപ ചെലവിന് വേണമെന്ന് ഭാര്യ; ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്ന് കർണാടക ഹൈക്കോടതി ജഡ്ജി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പ്രതിമാസം ഭർത്താവിൽനിന്ന് ആറുലക്ഷം രൂപ ജീവനാംശം ആവശ്യപ്പെട്ട സ്ത്രീയ്ക്ക് കോടതിയുടെ വിമർശനം. ഇത്രയും തുക ഒരാൾക്ക് ഒരുമാസം ചെലവിന് വേണമെങ്കിൽ ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെ എന്നായിരുന്നു കർണാടക ഹൈക്കോടതിയിലെ വനിതാ ജഡ്ജിയുടെ വാക്കുകൾ. പ്രതിമാസം ന്യായമായ തുക ആവശ്യപ്പെടുകയാണെങ്കിൽ ഹർജി പരിഗണിക്കാമെന്നും അല്ലെങ്കിൽ ഹർജി തള്ളുമെന്നും കോടതി ഹർജിക്കാരിയുടെ അഭിഭാഷകനോട് വ്യക്തമാക്കി. ഓഗസ്റ്റ് 20-ന് നടന്ന കോടതി നടപടികളുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിലും വൈറലായി.

കർണാടക സ്വദേശിനിയായ രാധ മുനുകുന്തളയാണ് ഭർത്താവ് നരസിംഹയിൽനിന്ന് പ്രതിമാസം ജീവനാംശമായി ലഭിക്കേണ്ട തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. 2023 സെപ്റ്റംബറിൽ ബെംഗളൂരു കുടുംബകോടതി രാധയ്ക്ക് ഭർത്താവ് പ്രതിമാസം 50,000 രൂപ നൽകണമെന്ന് ഉത്തരവിട്ടിരുന്നു. ഈ തുക ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് രാധ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ, മാസം ആറ് ലക്ഷത്തിലേറെ രൂപ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെ കോടതി രൂക്ഷവിമർശനമുന്നയിക്കുകയായിരുന്നു.

വസ്ത്രങ്ങളും വളകളും ചെരിപ്പുകളും വാങ്ങാൻ മാസം 15,000 രൂപ മാത്രം വേണ്ടിവരുമെന്നായിരുന്നു ഹർജിക്കാരിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. ഭക്ഷണത്തിനായി 60,000 രൂപ ഒരുമാസം വേണ്ടിവരും. മുട്ടുവേദനയ്ക്കും ഇതിനോട് അനുബന്ധിച്ചുള്ള ഫിസിയോതെറാപ്പിയും ഉൾപ്പെടെ ചികിത്സയ്ക്കായി പ്രതിമാസം നാല് മുതൽ അഞ്ച് ലക്ഷം രൂപ വരെ ചെലവ് വരുമെന്നും സ്ത്രീയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

എന്നാൽ, ഹർജിക്കാരിയുടെ വാദം കേട്ട വനിതാ ജഡ്ജി ഈ ആവശ്യങ്ങൾ കോടതി നടപടികളെ ചൂഷണംചെയ്യുന്നതാണെന്ന് നിരീക്ഷിച്ചു. ഇത്രയും തുക ചെലവഴിക്കണമെങ്കിൽ ഹർജിക്കാരി ഒറ്റയ്ക്ക് സമ്പാദിക്കട്ടെയെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇതെല്ലാം ഒരാൾക്ക് ആവശ്യമുള്ളതാണെന്ന് കോടതിയോട് പറയരുത്. മാസം 6,16,300 രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആരെങ്കിലും ഇത്രയും തുക ചെലവഴിക്കുന്നുണ്ടോ? ഒറ്റയ്ക്ക് കഴിയുന്ന സ്ത്രീ, അവർക്ക് ഇത്രയും തുക ചെലവഴിക്കേണ്ടതുണ്ടെങ്കിൽ അവർ സമ്പാദിക്കട്ടെ, അല്ലാതെ ഭർത്താവിൽനിന്നല്ല അത് വാങ്ങേണ്ടത്. നിങ്ങൾക്ക് കുടുംബത്തിന്റെ ഉത്തരവാദിത്തമില്ല. കുട്ടികളെ സംരക്ഷിക്കാനില്ല. ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. അതിനാൽ ആവശ്യങ്ങളിൽ ന്യായം വേണമെന്നും കോടതി വിശദീകരിച്ചു.

WEB DESK
Next Story
Share it