മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രൊഫസർ പിടിയിൽ
![മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രൊഫസർ പിടിയിൽ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രൊഫസർ പിടിയിൽ](https://news.radiokeralam.com/h-upload/2023/10/14/379588-sukrita573x321xt.avif)
കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ മെഡിക്കൽ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രൊഫസർ പോലീസ് പിടിയിലായി. തൂത്തുക്കുടി സ്വദേശി ശിവകുമാറിന്റെ മകൾ സുകൃത(27)യെ ആണ് കോളേജിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രൊഫസർ ഉൾപ്പെടെ മൂന്ന് പേരുടെ പേര് സുകൃത തന്റെ ആത്മഹത്യാ കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. തുടർന്ന് കത്തിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യാ പ്രേരണക്ക് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരന്നു.
വിദ്യാർഥിനിയുടെ ആത്മഹത്യക്ക് കാരണമായ പ്രൊഫസർ പരമശിവം സുകൃതയെ മാനസികമായി പീഡിപ്പിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. കോളേജിലെ സീനിയർ മെഡിക്കൽ വിദ്യാർഥികളായ പ്രീതി, ഹരീഷ് എന്നിവരുടെ പേരുകളും കത്തിൽ പരാമർശിച്ചതിനാൽ പ്രൊഫസർ ഉൾപ്പെടെ മൂന്ന് പേരെയും അന്വേഷണം പൂർത്തിയാകുന്നതുവരെ കോളേജ് അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. പിന്നാലെയാണ് കഴിഞ്ഞ ദിവസം കോളേജിൽനിന്ന് പരമശിവത്തെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രൊഫസർ കുറ്റക്കാരനെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. നിലവിൽ കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തിരിക്കുകയാണ്.