വ്യത്യസ്തം ഈ ആചാരം...; ഇന്ത്യൻ സൈനികർ വെള്ളവും സിഗററ്റും സമർപ്പിക്കുന്ന സ്മാരകം
![വ്യത്യസ്തം ഈ ആചാരം...; ഇന്ത്യൻ സൈനികർ വെള്ളവും സിഗററ്റും സമർപ്പിക്കുന്ന സ്മാരകം വ്യത്യസ്തം ഈ ആചാരം...; ഇന്ത്യൻ സൈനികർ വെള്ളവും സിഗററ്റും സമർപ്പിക്കുന്ന സ്മാരകം](https://news.radiokeralam.com/h-upload/2024/03/07/385742-d8df8ca3-fe87-4735-86e9-c0105548a88e.webp)
വിശ്വാസങ്ങളും ആചാരങ്ങളും മനുഷ്യജീവിതത്തിന്റെ ഭാഗമാണ്. അതിൽനിന്നെല്ലാം മോചിതാരാകാനും സാധാരണക്കാർക്കു കഴിയാറുമില്ല. ഇന്ത്യൻ സൈനികർക്കിടയിൽ നിലനിൽക്കുന്ന വ്യത്യസ്തമായ ആചാരത്തെക്കുറിച്ചു കേട്ടാൽ അദ്ഭുതപ്പെടും. ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധവുമായി ബന്ധപ്പെട്ടാണ് ആ വിശ്വാസങ്ങൾ. 1965ലെയും 1971ലെയും യുദ്ധങ്ങളിൽ പാക്കിസ്ഥാനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്ത്യയുടെ വിജയത്തിനായി നിരവധി സൈനികർക്കു ജീവൻ ബലിയർപ്പിക്കേണ്ടിവന്നു. ഈ ധീരദേശാഭിമാനികളോടുള്ള ആദരസൂചകമായി അവരുടെ പേരുകളാണ് ഔട്ട്പോസ്റ്റുകൾക്ക് ബിഎസ്എഫ് നൽകിയിരിക്കുന്നത്.
ചരിത്രമുറങ്ങിക്കിടക്കുന്ന രാജസ്ഥാനിലെ ജയ്സാൽമീരിലും നിരവധി ആചാരങ്ങൾ നിലനിൽക്കുന്ന ഔട്ട്പോസ്റ്റുണ്ട്. വിശ്വനാഥ് എന്നാണ് ഈ പോസ്റ്റിന്റെ പേര്. ഇവിടെയത്തുന്നവർ വെള്ളവും ബീഡിയും സിഗററ്റുകളും രക്തസാക്ഷിത്വസ്മാരകത്തിൽ സമർപ്പിക്കുന്നു. വീരമൃത്യു വരിച്ച സബ് ഇൻസ്പെക്ടർ വി എൻ മെഹ്ത്തയുടെ സ്മരണാർഥം നിർമിച്ചിരിക്കുന്ന സ്മാരകമാണ് വിശ്വനാഥ്. രാജ്യാന്തര അതിർത്തിയിലേക്ക് പോകുകയും വരികയും ചെയ്യുന്ന സൈനികർ ഈ സ്മാരകത്തിൽ വെള്ളവും ബീഡിയും തികഞ്ഞ ഭക്തിയോടെ സമർപ്പിക്കുന്നു.
പോസ്റ്റിലൂടെ സഞ്ചരിക്കുന്ന സൈനികരും ഓഫീസർമാരും ഇവിടെ നിശ്ചയമായും കുറച്ച് സമയം ചെലവഴിക്കണമെന്നും വെള്ളവും ബീഡിയും സിഗററ്റും സമർപ്പിക്കണമെന്നുമുള്ള ആചാരം നിലനിൽക്കുന്നുണ്ട്. ഇങ്ങനെ ചെയ്തില്ലെങ്കിൽ എന്തെങ്കിലുമൊക്ക കുഴപ്പങ്ങൾ സംഭവിക്കാറുണ്ടെന്നു സൈനികർ പറയുന്നു.
വിശ്വനാഥ് ഔട്ട്പോസ്റ്റിന്റെ കഥ
1971ലെ യുദ്ധത്തിലേറ്റ പരാജയത്തിനുശേഷം പാക്കിസ്ഥാൻ സൈന്യം പിന്മാറുന്ന സമയത്ത് ബിഎസ്എഫ് പതിനാലാം ബറ്റാലിയന്റെ കമാൻഡന്റ് കേണൽ ജയ്സിങിന്റെ നേതൃത്വത്തിൽ സൈനിക സംഘം താർ മരുഭൂമിയിലെ ഇന്ത്യൻ അതിർത്തിയിൽ പട്രോളിങ് നടത്തുകയായിരുന്നു. 1971 ഡിസംബർ പതിനെട്ടിന് സബ് ഇൻസ്പെക്ടർ വിശ്വനാഥ് മെഹ്ത്തയുടെ നേതൃത്വത്തിലുള്ള സംഘം ഒരു വാഹനത്തിൽ ഷഹ്ഗഡിൽ നിന്ന് മാണ്ട്ലയിലേക്കും മെഹ്റാനയിലേക്കും പോകുകയായിരുന്നു. വാഹനം ശ്രദ്ധയിൽപ്പെട്ട പാക്ക് സൈനികർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മെഹ്ത്തയും കോൺസ്റ്റബിൾ ഭൻവാർ സിങ്ങും രക്തസാക്ഷിത്വം വരിച്ചു. കൂടെയുണ്ടായിരുന്നവർക്കും ഗുരുതരമായി പരിക്കേറ്റു.
തുടർന്ന്, സബ്ഇൻസ്പെക്ടർ വി.എൻ. മെഹ്ത്തയുടെ ഓർമയ്ക്കായി സ്ഥലത്ത് സ്മാരകം നിർമിച്ചു. സ്മാരകത്തിൽ സൈനികർ വെള്ളവും ബീഡിയും സിഗററ്റും അർപ്പിക്കാൻ തുടങ്ങി. ബിഎസ്എഫിന്റെ അനുമതി ലഭിച്ചതോടെ വിശ്വനാഥ് മെഹ്ത്തയുടെ മകൻ സതീഷ് മെഹ്ത്തയും അദ്ദേഹത്തിന്റെ മകൾ സുമൻ ദത്തയും അവരുടെ കുടുംബാംഗങ്ങളും ജയ്സാൽമീരിലെത്തി. അവരും സമാധി സ്ഥാപിച്ചു. അദ്ദേഹത്തിന്റെ ശവകുടീരത്തിൽ അവർ വെള്ളവും ബീഡിയും സിഗരറ്റും അർപ്പിച്ചു. രക്തസാക്ഷികളുടെ സ്മരണയിലാണ് ഇവിടെ വെള്ളം സമർപ്പിക്കുന്നത്. ഇവിടെ സമർപ്പിക്കുന്ന വെള്ളം ഏതെങ്കിലും മൃഗങ്ങൾ കുടിക്കുകയാണെങ്കിൽ അത് രക്തസാക്ഷികളായ സൈനികർ സ്വീകരിച്ചതായി ഇവർ കരുതുന്നു.