രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ്; പേരിൽ സീതയും രാമനുമുള്ള യെച്ചൂരി ക്ഷണം നിരസിച്ചത് ദൗർഭാഗ്യകരമെന്ന് സിന്ധ്യ
![രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ്; പേരിൽ സീതയും രാമനുമുള്ള യെച്ചൂരി ക്ഷണം നിരസിച്ചത് ദൗർഭാഗ്യകരമെന്ന് സിന്ധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങ്; പേരിൽ സീതയും രാമനുമുള്ള യെച്ചൂരി ക്ഷണം നിരസിച്ചത് ദൗർഭാഗ്യകരമെന്ന് സിന്ധ്യ](https://news.radiokeralam.com/h-upload/2023/12/29/382634-scindia1.avif)
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത്. സീതയും രാമനും പേരിലുള്ള യെച്ചൂരി ചടങ്ങ് ബഹിഷ്‌കരിക്കുന്നത് നിർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.
'പേരിൽ സീതയും രാമനും ഉള്ള ഒരാളെന്ന നിലയിൽ അദ്ദേഹം എടുത്ത നിലപാടിൽ ഞാൻ അതിശയിക്കുന്നു. ചടങ്ങിൽനിന്ന് വിട്ടുനിൽക്കുന്നത് വളരെ നിർഭാഗ്യകരമാണ്', സിന്ധ്യ പറഞ്ഞു.
രാമക്ഷേത്ര നിർമാണം എന്തുകൊണ്ട് വൈകിയെന്ന വാർത്താ ഏജൻസിയായ എ.എൻ.ഐയുടെ ചോദ്യത്തിന് സിന്ധ്യയുടെ മറുപടി ഇങ്ങനെയായിരുന്നു- 'പ്രധാനമന്ത്രി നരേന്ദ്ര മോദി എന്ന വ്യക്തിക്കായി രാജ്യം കാത്തിരിക്കുകയായിരുന്നു, ജനങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒരാൾ പ്രതിജ്ഞയെടുക്കുമ്പോൾ അസാധ്യമായത് പോലും സാധ്യമാകും'.
അയോധ്യയിലെ വിമാനാത്താവളം ശനിയാഴ്ച പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യുമെന്നും വ്യോമയാന മന്ത്രികൂടിയായ സിന്ധ്യ കൂട്ടിച്ചേർത്തു. വലിയൊരു വിഭാഗം വിനോദസഞ്ചാരികൾക്ക് ബുദ്ധിമുട്ടില്ലാതെ അയോധ്യ രാമക്ഷേത്രം സന്ദർശിക്കാൻ ഇത് അവസരം നൽകും. ആധുനിക റെയിൽവേ സ്റ്റേഷനുകളും വിമാനത്താവളങ്ങളും പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയമാണ്. എയർബസ് എ 321, ബോയിംഗ് 737 എന്നിവയുൾപ്പെടെ വിവിധതരം വിമാനങ്ങൾക്ക് അയോധ്യ വിമാനത്താവളത്തിൽ ഇറങ്ങാൻ കഴിയുമെന്നും സിന്ധ്യ പറഞ്ഞു.