കുടിവെള്ളം മറിച്ച് വിറ്റു ; ബെഗളൂരുവിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു
![കുടിവെള്ളം മറിച്ച് വിറ്റു ; ബെഗളൂരുവിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു കുടിവെള്ളം മറിച്ച് വിറ്റു ; ബെഗളൂരുവിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ കേസെടുത്തു](https://news.radiokeralam.com/h-upload/2024/03/26/387050-govt-app-will-track-water-tanker-movements.webp)
വരൾച്ച രൂക്ഷമായി തുടരുന്നതിനിടെ വാണിജ്യ സ്ഥാപനത്തിന് വെള്ളം മറിച്ച് വിറ്റ സ്വകാര്യ ടാങ്കർ ഡ്രൈവർക്കെതിരെ കേസ്. ജല പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ടാങ്കറുകൾ ജലവിതരണം ഏൽപ്പിച്ചതിന് പിന്നാലെയാണ് സംഭവം. ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡാണ് ഡ്രൈവർക്കെതിരെ കേസ് എടുത്തത്. കുടിവെള്ള ടാങ്കർ ഡ്രൈവറായ സുനിലിനെതിരെ ബലഗുണ്ടെ സ്റ്റേഷനിലാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് പരാതി നൽകിയത്.
ജലക്ഷാമം രൂക്ഷമായ 130 വാർഡിലേക്ക് വെള്ളം എത്തിക്കേണ്ട ടാങ്കർ ഡ്രൈവറായിരുന്നു സുനിൽ. എന്നാൽ ടാങ്കറിൽ വെള്ളം നിറച്ച ശേഷം മറ്റൊരു വാർഡിലെ സ്വകാര്യ സ്ഥാപനത്തിന് വെള്ളം വിൽക്കുകയായിരുന്നു ഇയാൾ ചെയ്തത്. മാർച്ച് 24നായിരുന്നു സംഭവം. സംഭവം വിവാദമായതിന് പിന്നാലെ ടാങ്കർ ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് അധികൃതർ പിടിച്ചെടുത്തു. വെള്ളം ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാൽ സ്വകാര്യ കുടിവെള്ള ടാങ്കറുകൾക്കെതിരെയും നടപടി കർശനമാകുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് വിശദമാക്കി.
കുടിവെള്ള പ്രശ്നം രൂക്ഷമായതിന് പിന്നാലെ കാർ കഴുകൽ പോലുള്ള പ്രവർത്തനങ്ങൾക്ക് കുടിവെള്ളം ഉപയോഗിക്കുന്നതിനുള്ള നിരോധനം ലംഘിച്ചതിന് ബെംഗളുരുവിൽ പിഴ ചുമത്തിയിരുന്നു. ഈ ആഴ്ച ആദ്യം 22 പേരിൽ നിന്നായി 1.1 ലക്ഷം രൂപയാണ് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് പിഴ ഈടാക്കിയത്. ബെംഗളൂരുവിൽ പ്രതിദിനം 500 ദശലക്ഷം ലിറ്റർ വെള്ളത്തിന്റെ ക്ഷാമമാണ് അനുഭവപ്പെടുന്നത്.