തൊഴുകയ്യോടെ ഇവിടെ വരേണ്ട; ഹർജിക്കാരിയോട് ഇവിടെയുള്ളത് ദൈവങ്ങളല്ലെന്ന് ഹൈക്കോടതി
![തൊഴുകയ്യോടെ ഇവിടെ വരേണ്ട; ഹർജിക്കാരിയോട് ഇവിടെയുള്ളത് ദൈവങ്ങളല്ലെന്ന് ഹൈക്കോടതി തൊഴുകയ്യോടെ ഇവിടെ വരേണ്ട; ഹർജിക്കാരിയോട് ഇവിടെയുള്ളത് ദൈവങ്ങളല്ലെന്ന് ഹൈക്കോടതി](https://news.radiokeralam.com/h-upload/2023/10/14/379596-036766a3268ea28dfeffbdb59db4689e-1.webp)
തൊഴുകയ്യോടെ വരേണ്ട ഇടമല്ല കോടതിയെന്ന് കേരള ഹൈക്കോടതി. കോടതിയിൽ കേസ് ഉന്നയിക്കുക എന്നത് ഭരണഘടനാപരമായ അവകാശമാണ്. നീതിയുടെ ദേവാലമാണെങ്കിലും ഇവിടെ ഇരിക്കുന്നത് ദൈവങ്ങളല്ല. ഭരണഘടനാപരമായ ചുമതല വഹിക്കുന്ന ജഡ്ജിമാരാണ്. വരുന്നവർ ഒചിത്യം പാലിക്കുക എന്നേയുള്ളൂവെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ പറഞ്ഞു.
വീടിന് സമീപത്തെ പ്രാർത്ഥനാകേന്ദ്രത്തിൽ നിന്നുള്ള അമിത ശബ്ദത്തെക്കുറിച്ച് പരാതിപ്പെട്ട വനിതയുടെ പേരിൽ കേസെടുത്തതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കേസെടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്നും കേസ് റദ്ദാക്കാനും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. തൊഴുകയ്യും കണ്ണീരുമായി പരാതിക്കാരി കോടതിയിലെത്തിയപ്പോഴാണ് അദ്ദേഹം കോടതിയെക്കുറിച്ച് പറഞ്ഞത്.
ആലപ്പുഴ സ്വദേശിയായ വനിതയാണ് നോർത്ത് പൊലീസ് കേസെടുത്തതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി, ശല്യപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ പൊലീസ് ചുമത്തിയത്. എന്നാൽ പ്രാർത്ഥനാകേന്ദ്രത്തെക്കുറിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിലെനടപടികൾ അറിയുന്നതിനായി വിളിച്ചപ്പോൾ ഇൻസ്പെക്ടർ മോശമായാണ് പ്രതികരിച്ചതെന്നും ഇത് ചൂണ്ടിക്കാട്ടി ജില്ലാ പൊലീസ് മേധാവി, പൊലീസ് കംപ്‌ളയിന്റ് അതോറിറ്റി എന്നിവർക്ക് പരാതി നൽകിയതിന്റെ വൈരാഗ്യം തീർക്കാനാണ് തനിക്കെതിരെ കള്ളക്കേസ് രജിസ്റ്റർ ചെയ്തതെന്നും പരാതിക്കാരി പറയുന്നു. ഇൻസ്പെക്ടർക്കെതിരെ നേരത്തെ തന്നെ പരാതി ഉയർന്നിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടി.
പരാതിക്കാരിയുടെ ഹർജിയിൽ എഫ് ഐ ആർ പരിശോധിച്ച കോടതി ഇൻസ്പെക്ടർക്കെതിരെ പരാതി നൽകിയതിന് പിന്നാലെയാണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് വിലയിരുത്തി. കൂടാതെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു എന്നതടക്കമുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരി സ്വയം കേസ് വാദിക്കുകയായിരുന്നു.പിന്നാലെ ഹർജിക്കാരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനിടയായ സാഹചര്യം അന്വേഷിക്കാൻ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയോട് കോടതി നിർദേശിച്ചു.