Begin typing your search...

മഅ്ദനിക്ക് നാട്ടിലേക്ക് മടങ്ങാൻ വീണ്ടും സുപ്രീംകോടതി അനുമതി ; ജാമ്യ വ്യവസ്ഥയിലും ഇളവ്

മഅ്ദനിക്ക് നാട്ടിലേക്ക് മടങ്ങാൻ വീണ്ടും സുപ്രീംകോടതി അനുമതി ; ജാമ്യ വ്യവസ്ഥയിലും ഇളവ്
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് കേരളത്തിലേക്ക് പോകാനും നാട്ടിൽ ചികിത്സ നേടാനും അനുമതി നൽകി സുപ്രീംകോടതി. കൊല്ലത്തെ കുടുംബവീട്ടിലെത്തി മഅ്ദനിക്ക് പിതാവിനെ കാണാം. ജാമ്യ വ്യവസ്ഥയിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ്. 15 ദിവസത്തിലൊരിക്കൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. കൊല്ലം ജില്ലയിൽ തന്നെ താമസിക്കണമെന്നാണ് കോടതി നിർദ്ദേശം. എന്നാൽ ജില്ലാ പൊലീസ് മേധാവിയുടെ അനുമതിയോടു കൂടി ചികിത്സയ്ക്കായി ജില്ല വിട്ട് പോകാവുന്നതാണ്.

ഇത്തവണ കേരളത്തിലേക്കു പോകാൻ അനുമതി നൽകിയ സുപ്രീം കോടതി, കഴിഞ്ഞ തവണത്തേതു പോലെ കർണാടക പൊലീസ് സുരക്ഷ നൽകണമെന്ന് നിർദേശിച്ചിട്ടില്ല. കേരള പൊലീസിന്റെ അകമ്പടിയും ഉണ്ടാകില്ല. മഅദനിയുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണ ഏറെക്കുറെ പൂർത്തിയായെന്നും ഈ സാഹചര്യത്തിൽ കോടതി നടപടികളിൽ ഇനി അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമില്ല എന്നും അദ്ദേഹത്തിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ചൂണ്ടിക്കാട്ടി. മാത്രമല്ല മഅദനിയുടെ ആരോഗ്യനില ദിനംപ്രതി വഷളാകുകയാണെന്നും മികച്ച ചികിത്സ ആവശ്യമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ച കോടതി നാട്ടിൽ പോയി താമസിക്കാൻ മഅദനിക്ക് അനുമതി നൽകുകയായിരുന്നു. അതേസമയം ബെംഗളുരുവിലെ വിചാരണ കോടതി അവശ്യപ്പെട്ടാൽ അവിടെ ഹാജരാകണമെന്നും സുപ്രീംകോടതി നിർദേശമുണ്ട്

കേരളത്തിലേക്ക് പോകാൻ നേരത്തെ സുപ്രീം കോടതി ഇളവ് നൽകിയിരുന്നെങ്കിലും, പിതാവിനെ കാണാനാകാതെ മടങ്ങിയെന്നും കേരളത്തിലേക്ക് പോകാൻ വീണ്ടും അനുമതി നൽകണമെന്നുമായിരുന്നു മഅദനിയുടെ ആവശ്യം. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്നും ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്നും മഅദനി ആവശ്യപ്പെട്ടു. അതുപോലെ തന്റെ സുരക്ഷാ മേൽനോട്ടം കേരള പൊലീസിനെ ഏൽപിക്കണമെന്നും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ മഅദനി ആവശ്യപ്പെട്ടു.

നേരത്തെ, മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീം കോടതി മഅദനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ, കർണാടക പൊലീസിന്റെ ചെലവ് താങ്ങാനാകാത്തതിനാൽ കഴിഞ്ഞ മാസം 26നാണ് മഅദനി കേരളത്തിലെത്തിയത്. തുടർന്ന് ജൂലൈ ആറിന് തിരികെ പോകുകയും ചെയ്തു. രോഗാവസ്ഥയിലുള്ള പിതാവിനെ കാണാനാണ് അന്ന് മഅദനി കേരളത്തിലെത്തിയത്. എന്നാൽ മഅദനിക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ദീർഘദൂര യാത്ര അനുവദിക്കാൻ കഴിയില്ലെന്നുമുള്ള മെഡിക്കൽ സംഘത്തിന്റെ നിർദേശത്തെ തുടർന്ന് കൊല്ലത്ത് എത്തി പിതാവിനെ കാണാനുള്ള ശ്രമം ഉപേക്ഷിച്ച് അദ്ദേഹം മടങ്ങുകയായിരുന്നു. മഅദനിയുടെ പിതാവിനെ കൊച്ചിയിൽ എത്തിക്കാൻ ആലോചനയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന്റെ അനാരോഗ്യം മൂലം അതും കഴിഞ്ഞിരുന്നില്ല.

WEB DESK
Next Story
Share it