ഗൗഡയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജെഡിഎസ് കേരള ഘടകം
![ഗൗഡയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജെഡിഎസ് കേരള ഘടകം ഗൗഡയുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ജെഡിഎസ് കേരള ഘടകം](https://news.radiokeralam.com/h-upload/2023/10/22/379861-deve-gowda-pti-1-1147541-1663915862.webp)
ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുമായുള്ള ബന്ധം വിഛേദിക്കാൻ ജനതാദൾ-എസ് (ജെഡിഎസ്) കേരള ഘടകം. ജെഡിഎസിലെ ആഭ്യന്തരപ്രശ്‌നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും ഗൗഡ കക്ഷിയാക്കിയതിന് പിന്നാലെയാണ് മനംമാറ്റം. തുടർനടപടികൾക്കായി 27ന് കൊച്ചിയിൽ നേതൃയോഗം വിളിച്ചിരിക്കുകയാണു ജെഡിഎസ്.
ഗൗഡയുടെ ബിജെപി ബന്ധത്തെ നിരാകരിച്ചുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പാർട്ടിയുടെ ഇടതുപക്ഷ ഘടകമായി കേരളത്തിൽ തുടരാനുള്ള ശ്രമമാണു ജെഡിഎസ് കേരള നേതൃത്വം നടത്തിവന്നത്. എന്നാൽ കർണാടകയിലെ ബിജെപി ബന്ധം പിണറായി വിജയന്റെ അനുമതിയോടെ എന്ന ഗൗഡയുടെ വിവാദ പ്രസ്താവന വന്നതോടെ സിപിഎമ്മും പ്രതിസന്ധിയിലായി. ജെഡിഎസിനെ എൽഡിഎഫിൽ തുടരാൻ അനുവദിച്ചതു പിണറായി വിജയന്റെ മഹാമനസ്‌കതയാണെന്ന എച്ച്.ഡി.കുമാരസ്വാമിയുടെ പ്രസ്താവനകൂടി വന്നതോടെ ഗൗഡ-കുമാരസ്വാമി ബന്ധം അവസാനിപ്പിച്ചേ തീരൂവെന്നു ജെഡിഎസിനു ബോധ്യപ്പെട്ടു.
ഗൗഡയുടെ ബിജെപി സഖ്യത്തോട് എതിർപ്പുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാന ഘടകങ്ങൾ കേരള നേതാക്കളുമായി ബന്ധപ്പെടുന്നുണ്ട്. കർണാടകയിലും മുൻ സംസ്ഥാന പ്രസിഡന്റ് സി.എം.ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ഗൗഡ വിരുദ്ധ ചേരിയുണ്ട്. ദേശീയതലത്തിൽ പിളർപ്പിനുള്ള സാധ്യത ആരായുന്നുണ്ടെങ്കിലും കാര്യമായ പുരോഗതിയില്ല. ജനതാദളിലോ (യു) സമാജ് വാദി പാർട്ടിയിലോ ലയിക്കുക, കേരളത്തിൽ പുതിയ സ്വതന്ത്ര പാർട്ടി രൂപീകരിക്കുക എന്നിവയാണ് അവശേഷിക്കുന്ന സാധ്യതകൾ.