Begin typing your search...

3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്ര അനുമതി

3000 കോടി കടമെടുക്കാന്‍ കേരളത്തിന് കേന്ദ്ര അനുമതി
X
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo
  • Whatsapp
  • Telegram
  • Linkedin
  • Print
  • koo

കേരളത്തിന് ആശ്വാസമായി കേന്ദ്രത്തിന്റെ നടപടി. സംസ്ഥാനത്തിന് കൂടുതൽ പണം കടമെടുക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകി. 3,000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസർക്കാർ അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുൻകൂർ അനുമതി നൽകിയിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം മുൻകൂർ ആവശ്യപ്പെട്ടത്. എന്നാൽ, 3000 കോടി രൂപ മാത്രമാണ് കടമെടുക്കാൻ കേന്ദ്രം അനുവദിച്ചത്.

കേരളത്തിന് ഈ സാമ്പത്തിക വർഷം 37,512 കോടി രൂപ കടമെടുക്കാൻ അവകാശമുണ്ടെന്നു കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ 34500 കോടി കടമെടുക്കാൻ സാധഇക്കും. ഓരോ പാദത്തിലും കടമെടുക്കാൻ കേന്ദ്രസർക്കാർ പ്രത്യേകം അനുമതി നൽകിയാൽ മാത്രമേ റിസർവ് ബാങ്ക് വഴിയുള്ള കടമെടുപ്പു സാധ്യമാകൂ. അനുമതി നൽകുന്നതു വരെ ഇടക്കാല കടമെടുപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്രത്തിനു ധനവകുപ്പ് കത്തയച്ചിരുന്നു.

കേന്ദ്രസർക്കാരിന്റെ അനുമതിയോടെ 44,528 കോടിയാണ് ഈ വർഷം സംസ്ഥാന സർക്കാർ കടമെടുക്കാൻ ഉദ്ദേശിച്ചിരുന്നത്. ഈ തുകയാണ് ബജറ്റിൽ കടമെടുപ്പ് വരവായി ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ നിന്ന് 7,016 കോടി രൂപ കുറച്ചാണ് ഇപ്പോൾ കേന്ദ്രം നിശ്ചയിച്ചിരിക്കുന്നത്. അതിനു പുറമേ 12,000 കോടി രൂപയെങ്കിലും കിഫ്ബിയുടെയും പെൻഷൻ കമ്പനിയുടെയും വായ്പ ഇനത്തിലും പ്രോവിഡന്റ് ഫണ്ട് നിക്ഷേപ ഇനത്തിലും വെട്ടിക്കുറയ്ക്കാനാണു സാധ്യത. ക്ഷേമപെൻഷൻ വിതരണം ചെയ്യുന്നതിനും മറ്റുമായി റിസർവ് ബാങ്കിൽ നിന്നു വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ് എടുത്തിട്ടുണ്ട്.

അതേസമയം ക്ഷേമപെൻഷന് പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പ്രാഥമിക സഹകരണസംഘങ്ങളുടെയും ബാങ്കുകളുടെയും കൂട്ടായ്മയിലൂടെയായിരിക്കും പണം സ്വരൂപിക്കുക. ക്ഷേമപെൻഷനായി സർക്കാർ രൂപവത്കരിച്ച കമ്പനിയാണ് വായ്പയെടുക്കുക. മണ്ണാർക്കാട് റൂറൽ സഹകരണ ബാങ്കാണ് ഫണ്ട് മാനേജർ. 9.1 ശതമാനമാണ് പലിശയായി നിശ്ചയിച്ചിരിക്കുന്നത്.

ഒന്നരവർഷത്തിനുള്ളിൽ മൂന്നാമതായാണ് ഇതേ ആവശ്യത്തിനായി സർക്കാർ സഹകരണബാങ്കുകളെ സമീപിക്കുന്നത്. നേരത്തേ വാങ്ങിയ 4000 കോടിയിലേറെ രൂപ സഹകരണബാങ്കുകൾക്ക് നൽകാനുണ്ട്. ഒരുവർഷത്തെ കാലാവധിക്കാണ് വായ്പയെടുക്കുന്നതെങ്കിലും കാലാവധി പൂർത്തിയായ വായ്പ ഇതുവരെ തിരിച്ചടച്ചിട്ടില്ല. പലിശമാത്രം നൽകി ഒരുവർഷം കൂടി കാലാവധി നീട്ടുകയായിരുന്നു. കഴിഞ്ഞവർഷം ആദ്യം 2000 കോടിയും പിന്നീട് 1500 കോടിയുമാണ് പിരിച്ചെടുക്കാൻ തീരുമാനിച്ചത്. എന്നാൽ, രണ്ടാംതവണ 500 കോടിരൂപപോലും കണ്ടെത്താനായില്ല. പെൻഷൻകമ്പനിക്ക് നൽകിയ വായ്പ കാലാവധിക്കുശേഷവും തിരിച്ചുലഭിക്കാത്തത് വീണ്ടും പണം നൽകുന്നതിന് സഹകരണ ബാങ്കുകളെ പിന്തിരിപ്പിക്കുന്നുണ്ട്.

ഈവർഷം ആദ്യം നടത്തിയ നിക്ഷേപസമാഹരണ യജ്ഞത്തിൽ സഹകരണ സംഘങ്ങളിലും ബാങ്കുകളിലുമായി 24,000 കോടിയോളം രൂപയാണ് പുതിയ നിക്ഷേപമായി വന്നത്. ഇതിലാണ് സർക്കാരിന്റെ പ്രതീക്ഷ. അതുകൊണ്ടാണ്, രണ്ടുതവണ പ്രതീക്ഷിച്ച പണം ലഭിച്ചില്ലെങ്കിലും, മൂന്നാമത്തെ വീണ്ടുമുള്ള നീക്കം. സഹകരണസംഘം രജിസ്ട്രാറും ഫണ്ട് മനേജരായ ബാങ്കും ചേർന്ന് കേരളബാങ്കിൽ തുടങ്ങുന്ന പൂൾ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക. വായ്പയായാണ് സംഘങ്ങളിൽനിന്ന് പണം വാങ്ങുന്നത്. ഇതിന്റെ തിരിച്ചടവ് അടക്കമുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തി ഫണ്ട് മാനേജരും ക്ഷേമപെൻഷൻ കമ്പനിയും കരാറുണ്ടാക്കും.

ഫണ്ട് വിനിയോഗവും തിരിച്ചടവും സഹകരണസംഘം രജിസ്ട്രാർ നിരീക്ഷിച്ച് റിപ്പോർട്ട് സർക്കാരിന് നൽകണം. പണം കണ്ടെത്താൻ സഹകരണബാങ്കുകളുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതിന് രജിസ്ട്രാർ അനുമതി നൽകണമെന്നും ഉത്തരവിലുണ്ട്. 12 മാസമാണ് വായ്പകാലാവധി. ഇതിന്റെ പലിശ മാസ അടിസ്ഥാനത്തിലും മുതൽ കാലാവധിക്കുശേഷം ഒറ്റത്തവണയായും നൽകുന്ന രീതിയിലാണ് ക്രമീകരണം.

WEB DESK
Next Story
Share it