അബുദാബിയിലെ ക്ഷേത്രം ലോകത്തിനാകെയുളളത്'; യുഎഇയിക്ക് നന്ദി പറഞ്ഞ് പ്രധാമന്ത്രി നരേന്ദ്ര മോദി

Update: 2024-02-14 16:45 GMT

അബുദബിയിൽ ഇന്ന് സമര്‍പ്പണം ചെയ്ത ഹിന്ദു ക്ഷേത്രം ലോകത്തിനാകെയുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഐക്യത്തിന് വേണ്ടിയുള്ളതാണ് ഈ ക്ഷേത്രമെന്നും പാരമ്പര്യത്തിന്റെ പ്രതീകമാണിതെന്നും അദ്ദേഹം പറഞ്ഞു. യുഎഇ ഭരണാധികാരിക്ക് നന്ദി അറിയിച്ച പ്രധാനമന്ത്രി ഭാരതീയരുടെ ഹൃദയം ആനന്ദം കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും പറഞ്ഞു. വളരെ വലിയ താത്പര്യമാണ് യുഎഇ ഭരണാധികാരികൾ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി കാട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

യുഎഇയുടെ അഭിമാനമായ കെട്ടിടങ്ങൾക്ക് ഒപ്പം ക്ഷേത്രം കൂടി ഇടം പിടിക്കുകയാണെന്ന് പ്രധാമന്ത്രി പറഞ്ഞതിന് പിന്നാലെ യുഎഇ ഭരണാധികാരിക്ക് സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് നന്ദി അറിയിച്ചു. യുഎഇയും ഇന്ത്യയും പുരാതന ബന്ധങ്ങളിൽ പുതിയ അധ്യായം ചേർക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അബുദബിയിലെ ക്ഷേത്രം കേവലം പ്രാര്‍ത്ഥനാ കേന്ദ്രമല്ലെന്നും പാരമ്പര്യത്തിന്റെ പ്രതീകമാണെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യക്ക് അമൃത്കാൽ സമയമാണെന്നും കൂട്ടിച്ചേർത്തു.

ഞാൻ ഭാരതത്തിന്റെ പൂജാരിയാണെന്ന് പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു. ഞാൻ ഭാരതത്തിന്റെ പൂജാരിയാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങൾ എന്റെ ദൈവങ്ങളാണ്. അയോദ്ധ്യയിൽ രാം മന്ദിർ യാഥാര്‍ത്ഥ്യമായതിന് പിന്നാലെ അബുദബിയിൽ ക്ഷേത്രം തുറന്നു. രണ്ടിനും സാക്ഷിയാകാൻ കഴിഞ്ഞത് അപൂര്‍വ ഭാഗ്യം. ഒരേ സ്ഥലത്ത് അമ്പലവും പള്ളിയും ഒരുമിച്ചുള്ള ഇടമാണ് യുഎഇ. ഇന്ത്യക്കാര്‍ക്കായി യുഎഇയിൽ ആശുപത്രി നിര്‍മ്മിക്കാൻ ഇടം നൽകിയതും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമര്‍ശിച്ചു.

Tags:    

Similar News