ദുബൈയിൽ ഏകീകൃത ജനസംഖ്യാ രജിസ്ട്രി സ്ഥാപിക്കാൻ കിരീടാവകാശിയുടെ ഉത്തരവ്

Update: 2024-09-12 08:24 GMT

ദുബൈ എമിറേറ്റിൽ ഏകീകൃത ജനസംഖ്യാ രജിസ്ട്രി സ്ഥാപിക്കാൻ ദുബൈ കിരീടാവകാശിയും യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബൈ എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു. എമിറേറ്റിലെ താമസക്കാരുടെ കേന്ദ്രീകൃതവും സമഗ്രവുമായ ഡാറ്റാബേസാണ് നിലവിൽ വരിക. ദുബൈ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് കോർപറേഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലാണ് ഇത് തുടങ്ങുന്നത്. ദുബൈ എമിറേറ്റിലെ ജനസംഖ്യ സംബന്ധിച്ച ഔദ്യോഗികവും ആധികാരികവുമായ സംവിധാനമായിരിക്കും ഇത്. ഡാറ്റാ ബേസിലെ വസ്തുതകളെ ആധാരമാക്കിയാണ് സർക്കാരിന്റെ നയങ്ങളും പദ്ധതികളും തന്ത്ര പ്രാധാന്യമുള്ള കാര്യങ്ങളും ആസൂത്രണം ചെയ്യുന്നത്. ഡാറ്റാ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് ജനസംഖ്യ സംബന്ധിച്ച വിവരങ്ങൾ ഇതര വകുപ്പുകളിൽ നിന്ന് ശേഖരിക്കുന്നത്.

ദുബൈ സുരക്ഷാ കേന്ദ്രവുമായി സഹകരിച്ച് ഇതിലെ വിവരങ്ങളുടെ സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പ് വരുത്തും. സർക്കാർ പദ്ധതികൾ, തന്ത്രങ്ങൾ, നയങ്ങൾ എന്നിവ തയാറാക്കാൻ ഡാറ്റാബേസ് ഉപയോഗിക്കും. കൂടാതെ, സാമ്പത്തികവും സാമൂഹികവുമായ നയങ്ങളെ നയിക്കാൻ ഭാവിയിലെ ജനസംഖ്യാ പ്രവചനം പ്രാപ്തമാക്കുന്നതിനൊപ്പം, സർക്കാർ സേവനങ്ങളും പരിപാടികളും മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

ദുബൈ ഡാറ്റ ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് എസ്റ്റാബ്ലിഷ്‌മെൻ്റ് ജനസംഖ്യാ രജിസ്‌ട്രി നിയന്ത്രിക്കുകയും ആവശ്യമായ ഡാറ്റ ശേഖരിക്കുന്നതിന് സർക്കാർ സ്ഥാപനങ്ങളുമായി ഏകോപിപ്പിക്കുകയും ചെയ്യും. ഈ സ്ഥാപനം ദുബൈ സൈബർ സെക്യൂരിറ്റി സെൻ്ററുമായി സഹകരിച്ച് രജിസ്ട്രി രൂപകൽപന ചെയ്യുകയും പരിഷ്കരിക്കുകയും മറ്റ് രേഖകളുമായി ബന്ധിപ്പിക്കുകയും ഉപയോക്തൃ ഗൈഡുകൾ തയാറാക്കുകയും ഡാറ്റാ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. 

Tags:    

Similar News