വിനേഷ് ഫോഗട്ടിന്റെ ബ്രാന്‍ഡ് വാല്യു ഉയർന്നു; പരസ്യപ്രതിഫലം 25 ലക്ഷത്തില്‍ നിന്ന് ഒരു കോടിയിലേക്ക്

Update: 2024-08-21 12:18 GMT

നീരജ് ചോപ്രയ്ക്ക് പിന്നാലെ പരസ്യപ്രതിഫലം വര്‍ധിപ്പിച്ച് ഗുസ്തിതാരം വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിന് മുമ്പ് വാങ്ങുന്നതിനേക്കാള്‍ നാലിരട്ടിയോളം കൂടുതല്‍ പ്രതിഫലമാണ് വിനേഷ് ഇപ്പോള്‍ വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പാരീസ് ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനായില്ലെങ്കിലും വിനേഷിന്റെ ബ്രാന്‍ഡ് വാല്യു ഉയര്‍ന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് താരം പ്രതിഫലം ഉയർത്തിയത്. ഒളിമ്പിക്‌സിന് മുമ്പ് ഓരോ എന്‍ഡോഴ്‌സ്‌മെന്റ് ഡീലിനും 25 ലക്ഷം രൂപയാണ് താരം വാങ്ങിയിരുന്നത്.

ഇപ്പോള്‍ അത് 75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയായി ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഒളിമ്പിക്‌സ് ഗുസ്തിയില്‍ വനിതകളുടെ 50കിലോഗ്രാം ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഫൈനലിലെത്തിയെങ്കിലും ഭാരപരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് താരം അയോഗ്യയാക്കപ്പെട്ടത്. പിന്നാലെ വെള്ളി മെഡലിനായി കായിക തര്‍ക്കപരിഹാര കോടതിയെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളിയതോടെ വിനേഷിന് മെഡലില്ലാതെ നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

പാരീസില്‍ രണ്ട് മെഡലുകള്‍ നേടിയ ഷൂട്ടിങ് താരം മനു ഭാക്കറിന്റെ ബ്രാന്‍ഡ് വാല്യു വന്‍ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. തമ്പ്‌സ്അപ്പുമായി 1.5 കോടി രൂപയുടെ ഡീലാണ് നടത്തിയത്. ഒളിമ്പിക്‌സിന് മുമ്പ് 25 ലക്ഷമാണ് മനു പ്രതിഫലമായി വാങ്ങിയിരുന്നത്. ഒളിമ്പിക്‌സില്‍ സ്വര്‍ണനേട്ടം ആവര്‍ത്തിക്കാനായില്ലെങ്കിലും ജാവലിന്‍ താരം നീരജ് ചോപ്രയുടെ ബ്രാന്‍ഡ് വാല്യുവും കുത്തനെ ഉയര്‍ന്നിട്ടുണ്ട്.

Tags:    

Similar News