കുതിരസവാരി, ഭരതനാട്യം, കരാട്ടെ; ഷൂട്ടിങ് ഇടവേളയിൽ ​ഹോബികളിലേക്ക് കടക്കുന്നു എന്ന് മനു ഭാക്കർ

Update: 2024-08-16 13:29 GMT

പാരീസ് ഒളിമ്പിക്‌സിനുവേണ്ടി നിരന്തരമായി പരിശീലനം നടത്തിയതിനെ തുടർന്ന് ഇരട്ട വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കറിന് കൈക്ക് പരിക്കേറ്റിരുന്നു. ഏതാണ്ട് മൂന്ന് മാസത്തോളം താരത്തിന് വിശ്രമം ആവശ്യമാണ്. എന്നാല്‍ ഇക്കാലയളവില്‍ താൻ വെറുതെയിരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് താരം. ദിനചര്യകള്‍ക്ക് താൻ മുടക്കം വരുത്തില്ല.

രാവിലെ ആറുമണിക്ക് എഴുന്നേറ്റ് യോഗ ചെയ്യണം. അത്രയും നേരത്തെ എഴുന്നേല്‍ക്കുന്നത് ഇഷ്ടമല്ലെങ്കിലും അത് ചെയ്യണമെന്നാണ് മനു ഭാക്കര്‍ പറയുന്നത്. കുതിര സവാരി, സ്‌കേറ്റിങ്, ഭരതനാട്യം, വയലിന്‍ പരിശീലനം എന്നിവയ്‌ക്കെല്ലാം ഇക്കാലയളവില്‍ സമയം കണ്ടെത്തും. ആയോധന കലകളിലേക്ക് തിരിച്ചുവരാൻ ഇപ്പോള്‍ തനിക്ക് കുറച്ച് സമയമുണ്ടെന്ന് മനു പറയ്യുന്നു. 'കരാട്ടെയ്ക്കായി സമയമില്ലായിരുന്നു. പക്ഷേ, ഇപ്പോള്‍ എനിക്കെന്റെ അനേകം ഹോബികളുടെ പുറകെ പോകാം. തമിഴ്‌നാട്ടില്‍നിന്നുള്ള വ്യക്തിയാണ് ഭരതനാട്യം പഠിപ്പിക്കുന്നത്' മനു ഭാക്കര്‍ പറഞ്ഞു.

പാരീസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ഇനത്തിലും ഇന്ത്യക്കായി മനു ഭാക്കര്‍ വെങ്കലം നേടിയിരുന്നു. മിക്‌സഡ് ഇനത്തില്‍ സരബ്‌ജോത് സിങ്ങിനൊപ്പമായിരുന്നു മെഡല്‍ നേട്ടം. പാരീസില്‍ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ നേടിയതും മനുവായിരുന്നു.

Tags:    

Similar News