ജെയ്ഷാ ഐസിസിയുടെ തലപ്പത്തേക്ക് ; ഓസ്ട്രേലിയ , ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണ

Update: 2024-08-21 10:00 GMT

അടുത്ത ഐസിസി ചെയര്‍മാനാകുമെന്ന് കരുതപ്പെടുന്ന ജയ് ഷായ്ക്ക് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടേയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റേയും പിന്തുണ. ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമം ഐസിസി പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ ഈ മാസം 27നകം അറിയിക്കണം. ഒന്നിലധികം പേരുണ്ടെങ്കില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തും. ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ജയ് ഷായെ ഐസിസിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാന്‍ തിരുമാനിച്ചിരുന്നു.

നേരത്തെ ഇന്ത്യയില്‍ നിന്ന് രണ്ട് പേര്‍ ഐസിസി ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്‍ ശ്രീനിവാസന്‍ (2014 മുതല്‍ 2015 വരെ), ശശാങ്ക് മനോഹര്‍ (2015 മുതല്‍ 2020 വരെ) എന്നിവരാണ് ചെയര്‍മാന്‍ സ്ഥാനനത്ത് ഇരുന്നവര്‍. ഐസിസി പ്രസിഡന്റ് സ്ഥാനത്തും രണ്ട് ഇന്ത്യക്കാരുണ്ടായിരുന്നു. ജഗ്മോഹന്‍ ഡാല്‍മിയ (1997 മുതല്‍ 2000 വരെ), ശരദ് പവാര്‍ (2010- 2012) എന്നിവര്‍ പ്രസിഡന്റുമാരായി. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ കൂടിയായ ഷാ. നിലവില്‍ ന്യൂസിലന്‍ഡുകാരനായ ഗ്രെഗ് ബാര്‍ക്ലേയാണ് ഐസിസി ചെയര്‍മാന്‍. 2020ലാണ് ബാര്‍ക്ലേ ഐസിസി ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഈ വര്‍ഷം നവംബറിലാണ് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പില്‍ ജയിച്ച് ഐസിസി ചെയര്‍മാന്‍ സ്ഥാനത്തെത്തിയാല്‍ ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനവും ബിസിസിഐ സെക്രട്ടറി സ്ഥാനവും ഒഴിയും. 2021ലാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തെത്തിയത്. 2019ല്‍ 31-ആം വയസിലാണ് ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. 2009ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് ബോര്‍ഡ് അംഗമായാണ് ജയ് ഷാ ക്രിക്കറ്റ് ഭരണരംഗത്ത് വരുന്നത്.

2013ല്‍ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി. ഇക്കാലയളവില്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ നിര്‍മാണ മേല്‍നോട്ടം വഹിച്ചു.2015ല്‍ ബിസിസിഐ ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്മിറ്റി അംഗമായ ജയ് ഷാ 2019ല്‍ ബിസിസിഐ സെക്രട്ടറിയായി. 2021ലാണ് ജയ് ഷാ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ പ്രസിഡന്റായത്.

Tags:    

Similar News