ഇന്ത്യ - സിംബാബ്‌വെ നാലാം ട്വന്റി-20 ; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ നാളെ ഇറങ്ങും, ടീമിൽ മാറ്റത്തിന് സാധ്യത

Update: 2024-07-12 11:47 GMT

സിംബാബ്‌വെക്കെതിരെ നാളെ നാലാം ട്വന്റി-20 മത്സരത്തിന് ഇറങ്ങുകയാണ് ഇന്ത്യ. മത്സരം ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. വൈകിട്ട് 4.30ന് ഹരാരെയിലാണ് മത്സരം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണിപ്പോള്‍. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ യുവനിര ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടും മൂന്നും മത്സരങ്ങളിലെ ആധികാരിക ജയവുമായി ഇന്ത്യ മുന്നിലെത്തുകയായിരുന്നു. നാളെ ഹരാരെയില്‍ ഇറങ്ങുമ്പോള്‍ പ്ലേയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം ട്വന്റി-20 കളിച്ച ടീമില്‍ നിന്ന് എന്തെങ്കിലും മാറ്റം വരുത്തുമോ എന്നുള്ളതാണ് പ്രധാന ചോദ്യം.

എല്ലാ താരങ്ങള്‍ക്കും അവസരം നല്‍കുന്നതിന്റെ ഭാഗമായി ബൗളിംഗ് നിരയില്‍ മാറ്റമുണ്ടായേക്കാം. ആവേശ് ഖാന് പകരം തുഷാര്‍ ദേശ്പാണ്ഡെയ്ക്ക് അവസരം നല്‍കാന്‍ സാധ്യത ഏറെയാണ്. ബാറ്റിംഗ് നിരയില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ല. അവസാന മൂന്ന് മത്സരങ്ങള്‍ക്കായി ടീമിനൊപ്പം ചേര്‍ന്ന യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവര്‍ ടീമില്‍ തുടരും. ജയ്‌സ്വാള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. ജയ്‌സ്വാള്‍ വന്നതോടെ ഓപ്പണിംഗ് സ്ഥാനം നഷ്ടമായ അഭിഷേക് ശര്‍മ മൂന്നാം സ്ഥാനത്ത് തുടരും. പിന്നാലെ റുതുരാജ് ഗെയ്കവാദ് ക്രീസിലെത്തും.

എന്നാല്‍ ബാറ്റിംഗില്‍ ഒരു മാറ്റത്തിന് സാധ്യതയുണ്ടെങ്കില്‍ ഇരുവരുടേയും സ്ഥാനത്തിന് മാത്രമാണ്. ഇവരില്‍ ഒരാളെ മാറ്റാന്‍ തീരുമാനിച്ചാല്‍ റിയാന്‍ പരാഗ് ടീമിലെത്തും. മാറ്റം സംഭവിച്ചാല്‍ സഞ്ജുവിന് സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയേറെ. മാറ്റമില്ലാതെ തുടര്‍ന്നാല്‍ സഞ്ജു അഞ്ചാം സ്ഥാനത്ത് തുടരും. ശിവം ദുബെ, റിങ്കു സിംഗ് എന്നിവര്‍ പിന്നാലെ ക്രീസിലെത്തും. വാഷിംഗ്ടണ്‍ സുന്ദറും രവി ബിഷ്‌ണോയിയും ടീമില്‍ സ്പിന്നര്‍മാരായി തുടരും.

Tags:    

Similar News