ഇസ്രയേലിന്റെ ആക്ഷേപങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് ഖത്തർ; വെടി നിർത്തലിനും ബന്ദി മോചനത്തിനും ശ്രമം തുടരും

Update: 2023-10-26 00:00 GMT

ഇസ്രായേലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ആക്ഷേപകരമായ പ്രസ്താവനകളെ മുഖവിലക്കെടുക്കുന്നില്ലെന്ന് ഖത്തര്‍. വെടി നിര്‍ത്തലിനും ബന്ദി മോചനത്തിനും വേണ്ടി ഖത്തര്‍ പരിശ്രമം തുടരും. ഇസ്രായേലിന്റെ നിലപാട് മേഖലയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളി വിടുമെന്നും ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു. ഖത്തർ സന്ദർശിക്കുന്ന തുർക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു വിദേശകാര്യ മന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി.

അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തി ഇസ്രായേല്‍ നടത്തുന്ന കുരുതി മേഖലയെ കൂടുതല്‍ കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കും. എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഇസ്രായേലിനോടും അന്താരാഷ്ട്ര സമൂഹത്തോളം ആവശ്യപ്പെട്ടു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ മറ്റു ലോകരാജ്യങ്ങളുമായി ചേർന്ന് ഖത്തർ തുടരും. ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനത്തിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിൻെറ പേരിൽ നഷ്ടമാവുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്. എല്ലാ നഷ്ടങ്ങളും അപലപിക്കപ്പെടേണ്ടതാണ്. സമാധാനശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന ഖത്തറിനെതിരെ ഇസ്രായേലിൻെറ പക്ഷത്തു നിന്നും രാഷ്ട്രീയ താൽപര്യങ്ങളുടെ പേരിൽ നടത്തുന്ന പ്രസ്താവനകൾ നിരാശപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Tags:    

Similar News