ഇസ്രയേൽ ആക്രമണത്തിൽ പരുക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് പലസ്തീൻ ഫുട്ബോൾ ടീം അംഗങ്ങൾ

Update: 2024-01-27 08:42 GMT

ഗാസയിലെ ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ് ഖത്തറിൽ ചികിത്സയിൽ കഴിയുന്ന പലസ്തീനികളെ സന്ദര്‍ശിച്ച് പലസ്തീന്‍ ദേശീയ ഫുട്ബോള്‍ ടീം. കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങളുമായാണ് ടീമംഗങ്ങള്‍ എത്തിയത്. തീരാവേദനകള്‍ക്കിടയില്‍ പലസ്തീന്‍ ജനതയ്ക്ക് വലിയ സന്തോഷമാണ് ഏഷ്യന്‍ കപ്പ് വേദികള്‍ സമ്മാനിച്ചത്. വീറോടെ പൊരുതി പ്രീക്വാര്‍ട്ടറിലേക്കുള്ള മുന്നേറ്റം ആ നാട‌ിന് നല്‍കുന്ന ഊര്‍ജം ചെറുതല്ല, മത്സരങ്ങളുടെ ഇടവേളയിലാണ് ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന ഗാസക്കാരെ കാണാന്‍ താരങ്ങളെത്തിയത്.

ഇസ്രായേലിന്റെ ആക്രമണങ്ങളിൽ പരിക്കേറ്റ 1500ഓളം പേർക്കാണ് ഖത്തറിൽ ചികിത്സ നൽകുന്നത്. കുട്ടികളും, സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ ചികിത്സയിൽ കഴിയുന്ന പലസ്തീനികൾക്കിടയിലേക്ക് ദേശീയ ടീമിന്റെ ജഴ്സികൾ സമ്മാനവുമായി താരങ്ങളും പരിശീലകരും ടീം മാനേജ്മെന്റുമെല്ലാമെത്തിയത്. ആശുപത്രി കിടക്കയിൽ കഴിയുന്നവരുമായി കുശലാന്വേഷണങ്ങൾ നടത്തിയ താരങ്ങൾ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിഞ്ഞ് ആശ്വാസം പകർന്നു.

'ജനങ്ങൾക്കും ഭൂമിക്കുമെതിരായ അധിനിവേശ സേനയുടെ ആക്രമണങ്ങൾ നമ്മുടൈ ശക്തിയെ തകർക്കില്ല. അധിനിവേശ സേനയുടെ ക്രൂരതയെ നേരിടാനുള്ള വീര്യവും ദൃഢനിശ്ചയവും ഓരോ ദിവസവും വർധിക്കുമെന്ന് താരങ്ങള്‍ പറഞ്ഞു. ഏഷ്യന്‍ കപ്പില്‍ പലസ്തീന്‍ ടീമിന്റെ പ്രകടനം ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിക്കഴിഞ്ഞു. യുഎഇയെ സമനിലയില്‍ തളയ്ക്കുകയും ഹോങ്കോങ്ങിനെ തോല്‍പ്പിക്കുകയും ചെയ്ത അവര്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിട്ടുണ്ട്.

Tags:    

Similar News