'അപരാജിത' വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024 പാസാക്കി പശ്ചിമ ബംഗാൾ നിയമസഭ

Update: 2024-09-03 10:59 GMT

ബലാത്സംഗ, ലൈംഗികാതിക്രമ കേസുകളിലെ കുറ്റവാളികൾക്ക് വധശിക്ഷ നൽകുന്ന ‘അപരാജിത’ വുമണ്‍ ആന്‍ഡ് ചൈല്‍ഡ് ബില്‍ 2024 പശ്ചിമ ബംഗാൾ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. കേന്ദ്ര നിയമം ഭേദഗതി ചെയ്താണ് ബിൽ അവതരിപ്പിച്ചത്. ഗവർണറും, കേന്ദ്രനിയമം ഭേദഗതി ചെയ്യുന്നതിനാൽ രാഷ്ട്രപതിയും ഒപ്പു വെക്കുന്നതോടെ ബിൽ നിയമമാകും. ബിജെപി നേതാവും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവുമായ (എൽഒപി) സുവേന്ദു അധികാരി ബില്ലിൽ ഭേദഗതികൾ നിർദേശിച്ചിരുന്നുവെങ്കിലും സഭ അംഗീകരിച്ചില്ല. ഇതോടെ കൂട്ട ബലാത്സംഗം, ലൈംഗികാതിക്രമങ്ങൾ, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങൾ എന്നിവ ഉൾപ്പെടുന്ന കേന്ദ്ര നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ആദ്യ സംസ്ഥാനമായി മാറി ബംഗാൾ.

കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളജിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ബംഗാൾ സർക്കാർ അതിവേഗം പുതിയ നിയമത്തിന് രൂപം നൽകിയത്. ബില്ലിനെ ചരിത്രപരവും മാതൃകാപരവുമെന്ന് മുഖ്യമന്ത്രി മമത ബാനർജി വിശേഷിപ്പിച്ചു. ലിംഗാധിഷ്ഠിത അതിക്രമങ്ങൾക്കെതിരായ പോരാട്ടത്തിൽ സുപ്രധാനമായ ചുവടുവെപ്പ് അടയാളപ്പെടുത്തിക്കൊണ്ട്, ബലാത്സംഗത്തിനും മറ്റ് ലൈംഗിക കുറ്റകൃത്യങ്ങൾക്കും കുറ്റവാളികൾക്കുള്ള ശിക്ഷ കടുപ്പിക്കുന്ന 'അപരാജിത വിമൻ ആൻഡ് ചൈൽഡ് ബിൽ (പശ്ചിമ ബംഗാൾ ക്രിമിനൽ നിയമ ഭേദഗതി) 2024' പാസായിരിക്കുന്നു. ഈ നിയമം സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കുന്നു. ബലാത്സംഗം പോലുള്ള അതിക്രമങ്ങൾ തടയാൻ സാമൂഹിക പരിഷ്‌കരണങ്ങളും വേണം. ഗവർണർ സി.വി ആനന്ദ ബോസിനോട് ബില്ലിൽ വേഗത്തിൽ ഒപ്പിടാൻ ആവശ്യപ്പെടണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയോട് മമത അഭ്യർഥിച്ചു.

Tags:    

Similar News