മാതൃക പെരുമാറ്റചട്ടം ലംഘിച്ചു ; പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഇന്ന് ഡൽഹി ഹൈക്കോടതി പരിഗണിക്കും

Update: 2024-04-29 03:32 GMT

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദൈവത്തിന്‍റെയും ആരാധനാലയത്തിന്‍റെയും പേരിൽ വോട്ട് തേടിയെന്ന് കാട്ടി അഭിഭാഷകനായ ആനന്ദ്.എസ് ജോൺഡാലയാണ് ഹർജി നൽകിയത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആറ് വർഷത്തേക്ക് വിലക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഏപ്രിൽ 9ന് ഉത്തർപ്രദേശിലെ പിലിഭത്തിൽ മോദി നടത്തിയ പ്രസംഗത്തിലെ വിവാദ പരാമർശമാണ് കേസിനാധാരം.പ്രസംഗത്തിൽ ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ വോട്ട് തേടുക മാത്രമല്ല, പ്രതിപക്ഷ പാർട്ടികൾ മുസ്‌ലിംകളെ പ്രീണിപ്പിക്കുന്നുവെന്ന് ആക്ഷേപിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദൈവങ്ങളെയോ ആരാധനാലയങ്ങളെയോ ഉപയോഗിക്കരുതെന്ന ചട്ടത്തിന്റെ ലംഘനമാണ് മോദിയുടെ പ്രസംഗത്തിലുണ്ടായതെന്നാണ് ഹർജിയിലെ പ്രധാന വാദം. തെരഞ്ഞെടുപ്പ് പ്രസംഗങ്ങളിൽ മോദി മതവും ജാതിയും നിരന്തരം ഉപയോഗിക്കുന്നു എന്നും ഹരജിയിൽ പറയുന്നു.ഹിന്ദു-സിഖ് ദൈവങ്ങളുടെയും ആരാധനാലയങ്ങളുടെയും പേരിൽ നരേന്ദ്ര മോദി വോട്ട് തേടിയതിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങൾ വോട്ടർമാർക്കിടയിൽ ജാതീയമായും മതപരമായും വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News