ടണൽ രക്ഷാദൗത്യം; വെർട്ടിക്കൽ ഡ്രില്ലിങ് പുരോഗമിക്കുന്നു, ഇന്ത്യൻ ആർമിയും രംഗത്ത്

Update: 2023-11-27 08:12 GMT

ഉത്തരാഖണ്ഡിൽ സിൽക്യാര ടണലിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. തിരശ്ചീനമായി തുരന്ന് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മുകളിൽ നിന്ന് താഴോട്ട് തുരക്കാനാണ് (വെർട്ടിക്കൽ ഡ്രില്ലിങ്) രക്ഷാപ്രവർത്തകർ ഇപ്പോൾ ശ്രമിക്കുന്നത്.

അമേരിക്കൻ നിർമ്മിത ഓഗർ മെഷീൻ ഉപയോഗിച്ചായിരുന്നു നേരത്തേ ഡ്രില്ലിങ് നടത്തിയത്. എന്നാൽ ഈ മെഷീൻ തകരാറിലായതോടെ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലായി. ഇതോടെയാണ് മുകളിൽ നിന്ന് തുരന്ന് രക്ഷാപ്രവർത്തനം നടത്താനുള്ള ശ്രമം ആരംഭിച്ചത്.

തകരാറിലായ ഓഗർ മെഷീന്റെ ഭാഗങ്ങൾ തുരങ്കത്തിൽനിന്ന് പൂർണ്ണമായി നീക്കി. അകത്തുള്ള പൊട്ടിയ പൈപ്പുകൾകൂടി നീക്കംചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. പൈപ്പ് നീക്കംചെയ്താൽ രക്ഷാപ്രവർത്തകർ അകത്തുകയറി യന്ത്രസഹായമില്ലാതെ തുരന്ന് മുന്നോട്ട് പോകാനും ശ്രമിക്കും. ഇന്ത്യൻ സൈന്യവും തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തിൻറെ ഭാഗമായിട്ടുണ്ട്. ഓഗർ മെഷീന്റെ ഭാഗങ്ങൾ നീക്കംചെയ്തത് സൈനികരാണ്.

മുകളിൽനിന്ന് താഴോട്ട് ആകെ 110 മീറ്ററാണ് തുരക്കേണ്ടത്. നിലവിൽ 20 മീറ്ററോളം തുരന്നുകഴിഞ്ഞു. ഇതേ വേഗതയിലാണ് തുരക്കൽ പുരോഗമിക്കുന്നതെങ്കിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ തൊഴിലാളികളെ രക്ഷിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുകളിൽനിന്നുള്ള തുരക്കൽ പൂർത്തിയായാൽ ഇതുവഴി സ്റ്റീൽ പൈപ്പ് ഇറക്കും. തുടർന്ന് ബക്കറ്റുകൾ ഇറക്കി അതിൽ കയറ്റി 'എയർ ലിഫ്റ്റ്' ചെയ്താണ് തൊഴിലാളികളെ പുറത്തെത്തിക്കുക. കുടുങ്ങിയ 41 തൊഴിലാളികളും ഉള്ളിൽ സുരക്ഷിതരാണെന്നും ഇവർക്കുള്ള വെള്ളവും ഭക്ഷണവും എത്തിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. തുരങ്കത്തിൽനിന്ന് പുറത്തെത്തിച്ചാൽ ഉടൻ ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റും.

Tags:    

Similar News