എല്ലാ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്; ഫുഡ് ഡെലിവറി തൊഴിലാളികൾക്ക് ഐടി കാർഡും ഇൻഷുറൻസും

Update: 2025-02-01 07:39 GMT

രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലുള്ള എല്ലാ സർക്കാർ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഭാരത് നെറ്റിന്റെ പിന്തുണയോടെ ബ്രോഡ് ബാൻഡ് ഇന്റർനെറ്റ് ഉറപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ബഡ്‌ജറ്റ് അവതരണത്തിനിടെയായിരുന്നു പ്രഖ്യാപനം.

2011 ഒക്‌ടോബർ 25ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയ പദ്ധതിയാണ് ഭാരത്‌നെറ്റ്. രാജ്യത്തുടനീളമുള്ള എല്ലാ ഗ്രാമങ്ങളിലും മിതമായ നിരക്കിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുക എന്ന ഉദ്ദേശത്തോടെ രൂപകൽപ്പന ചെയ്‌തതാണ് ഭാരത്‌നെറ്റ് പദ്ധതി. ആശയവിനിമയ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ, സാങ്കേതികപരമായ വളർച്ചയുണ്ടാക്കി ഗ്രാമീണ സമൂഹത്തെ ശാക്തീകരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

2025 ജനുവരി 13 വരെ 2,14,323 ഗ്രാമപഞ്ചായത്തുകളിൽ അതിവേഗ ഇന്റർനെറ്റ് എത്തിക്കുകയും 6,92,676 കിലോമീറ്റർ ഒപ്റ്റിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുകയും ചെയ്‌തു. 12,21,014 ഫൈബർ ടു ദി ഹോം കണക്ഷനുകളും ചെയ്‌തു. 1,04,574 വൈ - ഫൈ കണക്ഷനുകളും സ്ഥാപിച്ചു.

ഇന്ത്യയിലെ സ്റ്റാർട്ടപ്പുകൾക്കും പ്രധാന്യം നൽകിക്കൊണ്ടുള്ളതാണ് ഇത്തവണത്തെ കേന്ദ്ര ബഡ്‌ജറ്റ്. സ്റ്റാർട്ടപ്പുകൾക്കായുള്ള ആൾട്ടർനേറ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് 91,000 കോടിയിലധികം രൂപയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. 10 കോടി മുതൽ 20 കോടി രൂപ വരെയുള്ള വായ്പകൾ സർക്കാർ നൽകുമെന്നും നിർമലാ സീതാരാമൻ പറഞ്ഞു.

ഓൺലൈൻ ഫുഡ് ഡെലിവറി തെഴിലാളികൾക്ക് (ഗിഗ് വർക്കേഴ്‌സ്) ആശ്വാസം നൽകുന്ന പ്രഖ്യാപനവും ഇന്നത്തെ കേന്ദ്ര ബഡ്‌ജറ്റിൽ ഉണ്ടായി. അസംഘടിത തൊഴിലാളികൾക്കായി കേന്ദ്രസർക്കാർ കൊണ്ടുവന്ന ഇ-ശ്രം പോർട്ടലിൽ ഇവരെ ഉൾപ്പെടുത്തുകയും, തിരിച്ചറിയൽ കാർഡുകൾ നൽകുകയും ചെയ്യുമെന്ന് ബഡ്‌ജറ്റ് അവതരണ വേളയിൽ ധനമന്ത്രി പ്രഖ്യാപിച്ചു. രാജ്യത്തെ ഒരു കോടിയോളം വരുന്ന ഗിഗ് തൊഴിലാളികൾക്ക് ഇത് പ്രയോജനകരമാകും.

രാജ്യത്തെ ഓൺലൈൻ പ്ളാറ്റ്‌ഫോം സേവന മേഖലയിൽ ഗിഗ് തൊഴിലാളികൾ നൽകുന്ന സംഭാവന വളരെ വലുതാണ്. അതുകൊണ്ടുതന്നെ നമ്മുടെ സർക്കാർ അവർക്ക് തിരിച്ചറിയൽ കാർഡുകൾ നൽകി, ഇ-ശ്രം പോർട്ടലിൽ രജിസ്‌റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും. പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയിൽ ഉൾപ്പെടുത്തി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പാക്കും.

ഗിഗ് തൊഴിലാളികളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കേണ്ടത് രാജ്യത്തെ സർക്കാരിന്റെ ഉത്തരവാദിത്തമാണ്. മാത്രമല്ല, ആയുഷ്മാൻ ഭാരത്, ആക്‌സിഡന്റൽ സുരക്ഷ, ലൈഫ് ഇൻഷുറൻസ് എന്നീ പരിരക്ഷകൾ കൂടി ഇവർക്ക് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ ആലോചനയിലുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

Tags:    

Similar News