'പ്രവർത്തകർക്കെതിരെയുള്ള ബിജെപി ആക്രമണം'; തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ

Update: 2025-02-02 10:33 GMT

ആം ആദ്മി പ്രവർത്തകർക്കെതിരെയുള്ള ബിജെപി അക്രമണങ്ങളിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യ തെര‍ഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി ആം ആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാൾ.

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടി അംഗങ്ങൾക്കെതിരെ ഉണ്ടായ ആക്രമണത്തിൽ ആശങ്ക അറിയിച്ചുകൊണ്ടാണ് കെജ്‌രിവാളിന്റെ കത്ത്. എഎപി പാർട്ടി പ്രവർത്തകരെ ആക്രമിക്കാൻ വേണ്ടി ബിജെപി സ്ഥാനാർത്ഥികളുടെ ഗുണ്ടകൾ വട്ടമിട്ടു നടക്കുകയാണെന്നാണ് പാർട്ടി ആരോപിക്കുന്നത്. 

തെരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ ആക്രമണങ്ങൾ ഒഴിവാക്കാൻ  നിരീക്ഷകനെ നിയമിക്കണമെന്നും കത്തിൽ കെജ്‌രിവാൾ ആവശ്യപ്പെട്ടു. പ്രവർത്തകരുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ഇലക്ഷൻ കമ്മീഷന്റെ ഉത്തരവാദിത്വമാണ്. ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണം. സുരക്ഷാ ഉറപ്പാക്കാൻ നിയമിക്കപ്പെട്ട പൊലീസുകാരുടെ ഭാഗത്ത് നിന്നും സുരക്ഷാ വീഴ്ചകൾ സംഭവിച്ചാൽ അവരെ ഉടൻ തന്നെ സസ്‌പെൻഡ് ചെയ്യണമെന്നും കെജ്‌രിവാൾ കത്തിൽ ആവശ്യപ്പെട്ടു.

ഡൽഹിയിലെ ചെംസ്ഫോർഡ് ക്ലബ്ബ് പ്രദേശത്ത് വെച്ച് എഎപി പ്രവർത്തകർ ആക്രമിക്കപ്പെട്ടുവെന്ന് ആരോപിച്ച് എഎപിയുടെ രാജ്യസഭ എംപി സഞ്ജയ് സിംഗ് പരാതി നൽകിയിരുന്നു. ഫെബ്രുവരി ഒന്നിന് ഉച്ചയോടെ ബിജെപി ക്യാപ് ധരിച്ചെത്തിയ ആളുകൾ എഎപി പ്രവർത്തകരായ ഗൗരവ് സിംഗ്, സുരേഷ് ആചാര്യ, പ്രണാലി റാവത്ത് എന്നിവരെ ആക്രമിച്ചു.

ഇതിനെതിരെ പരാതി നൽകിയിട്ടും അക്രമികൾ ബിജെപി നേതാവ് പർവേഷ് വർമയുടെ ആളുകളായതുകൊണ്ട് തന്നെ പൊലീസ് ഇവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് പരാതി നിരസിക്കുകയും ചെയ്തു. ഈ പൊലീസുകാരെ സസ്‌പെൻഡ് ചെയ്യണമെന്നും പരാതിയിൽ സഞ്ജയ് ആവശ്യപ്പെട്ടിരുന്നു. ദില്ലിയിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ഈ ആരോപണ പ്രത്യാരോപണങ്ങൾ.

Tags:    

Similar News