പതഞ്‍ജലി ആയുർവേദ ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ മൂന്നുപേർക്ക് തടവ് ശിക്ഷ

Update: 2024-05-19 11:23 GMT

പതഞ്‍ജലി ആയുർവേദ ലിമിറ്റഡിന്റെ അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ മൂന്നുപേർക്ക് തടവ് ശിക്ഷ. ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം വിറ്റതിനാണ് ചിത്തോരഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പിഴയും ആറുമാസം തടവും വിധിച്ചത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരിലെ ലബോറട്ടറിൽ നടത്തിയ പരിശോധനയിലാണ് പതഞ്ജലി​യുടെ സോന പപ്പടിക്ക് ഗുണനിവാരമില്ലെന്ന് കണ്ടെത്തിയത്.

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിത്തോരഗഡ് ബെറിനാഗിലെ ലീലാ ധർ പഥക്കിൻ്റെ കടയിൽനിന്നാണ് ഗുണനിലവാരമില്ലാത്ത ഉൽപ്പന്നം ഭക്ഷ്യ സുരക്ഷാ ഇൻസ്പെക്ടർ പിടിച്ചെടുത്തത്. തുടർന്ന് രാംനഗറിലെ കനഹാ ജി ഡിസ്ട്രിബ്യൂട്ടറിനും ഹരിദ്വാറിലെ പതഞ്ജലി ആയുർവേദ ലിമിറ്റഡിനും നോട്ടീസ് നൽകിയിരുന്നു.

2020 ഡിസംബറിൽ രുദ്രാപൂരിലെ പരിശോധനാ ലബോറട്ടറി ഉൽപ്പന്നത്തിന് ഗുണനിലവാരമില്ലെന്ന് കാണിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന് നോട്ടീസ് അയച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കടയുടമ ലീലാ ധർ പഥക്, വിതരണക്കാരൻ അജയ് ജോഷി, പതഞ്ജലി അസിസ്റ്റൻ്റ് മാനേജർ അഭിഷേക് കുമാർ എന്നിവർക്കെതിരെ കേസെടുക്കുകയായിരുന്നു. മൂന്നുപേർക്കും യഥാക്രമം 5000, 10,000, 25,000 രൂപ പിഴയും ആറ് മാസം തടവുമാണ് വിധിച്ചത്.

Tags:    

Similar News