മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് ജനക്കൂട്ടം; 12 കലാപകാരികളെ വിട്ടു കൊടുത്ത് കരസേന

Update: 2023-06-25 05:41 GMT

മണിപ്പൂരിൽ സൈന്യത്തെ തടഞ്ഞ് ജനക്കൂട്ടം 12 പേരെ മോചിപ്പിച്ചു. പിടിയിലായ കാങ്‌െയ് യവോൾ കന്ന ലപ് (കെവൈകെഎൽ) സായുധ ഗ്രൂപ്പ് അംഗങ്ങളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് 1200ൽ അധികം വരുന്ന മെയ്തെയ് വിഭാഗക്കാരാണ് സൈന്യത്തെ തടഞ്ഞത്. ഒരു ദിവസത്തോളം ഇരുകൂട്ടരും മുഖാമുഖം നിന്നതോടെ പിടിയിലായവരെ വിട്ടുകൊടുക്കാൻ സൈന്യം നിർബന്ധിതരായി. ജനക്കൂട്ടം തടയുന്നതിന്റെ വിഡിയോ കരസേന പുറത്തുവിട്ടു. കെവൈകെഎൽ സംഘമാണ് 2015ൽ സൈന്യത്തിന്റെ 6 ഡോഗ്ര യൂണിറ്റിനുനേർക്ക് ആക്രമണം നടത്തിയത്. അതേസമയം, സൈന്യത്തെ വളഞ്ഞവരിൽ 1500ൽപരം ജനങ്ങളുണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. വനിതകളാണ് ഈ സംഘത്തെ നയിച്ചത്. ദോഗ്ര ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ സ്വയം പ്രഖ്യാപിത ലഫ്. കേണൽ മൊയ്റംഗ്തം താംബ (ഉത്തം) എന്നയാളെയും സൈന്യം പിടികൂടിയിരുന്നു. ഇയാളെയും വിട്ടുകൊടുക്കേണ്ടിവന്നു.

ഇതിനിടെ, ഇംഫാൽ ഈസ്റ്റിൽ മന്ത്രി എൽ.സുസിന്ദ്രോയുടെ ഉടമസ്ഥതയിലുള്ള ഗോഡൗൺ കലാപകാരികൾ കത്തിച്ചു. മന്ത്രിയുടെ വീടും മറ്റൊരു കെട്ടിടവും തീവയ്ക്കാൻ ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. വീട് തീയിടാനെത്തിയ ജനക്കൂട്ടത്തെ കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിച്ചാണ് പൊലീസ് പിരിച്ചുവിട്ടത്. വംശീയകലാപം തുടരുന്ന സംസ്ഥാനത്ത് മന്ത്രിമാർക്കും മുതിർന്ന രാഷ്ട്രീയനേതാക്കൾക്കുമെതിരേ പലവട്ടം അക്രമം നടന്നിട്ടുണ്ട്. വിദേശകാര്യസഹമന്ത്രി രഞ്ജൻ സിങ്ങിന്റെയും സംസ്ഥാനത്തെ വനിതാ മന്ത്രി നെംച കിപ്ഗെനിന്റെയും വീടുകൾക്കു നേരത്തെ തീയിട്ടിരുന്നു.

മണിപ്പുർ പൊലീസ് ട്രെയ്നിങ് കോളജിലെ ആയുധ ഡിപ്പോയിൽനിന്ന് ആയുധങ്ങൾ മോഷണം പോയത് അന്വേഷിക്കാനെത്തിയ സിബിഐ സംഘത്തെ കഴിഞ്ഞ ദിവസം രണ്ടായിരത്തോളം വരുന്ന മെയ്തെയ് വനിതകൾ തടഞ്ഞു. സിബിഐ സംഘം മടങ്ങിപ്പോയി. 

Tags:    

Similar News