മണിപ്പൂർ സംഘർഷം ; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം, പ്രധാനമന്ത്രിയുടെ പ്രതികരണം ലക്ഷ്യം

Update: 2023-07-26 06:00 GMT

കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്കി.കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നല്കിയത്. എല്ലാ എംപിമാരോടും പാർലമെന്‍ററി ഓഫീസിൽ ഉണ്ടായിരിക്കണമെന്ന് നിർദ്ദേശം നൽകി കോൺഗ്രസ് വിപ്പ് പുറപ്പെടുവിച്ചു. അവിശ്വാസപ്രമേയം അവതരിപ്പിക്കണമെങ്കിൽ ലോക്സഭയിലെ അമ്പത് എംപിമാരുടെ പിന്തുണ വേണം. അതേസമയം വിഷയത്തിൽ റൂൾ 176 അനുസരിച്ച് ഹ്രസ്വ ചർച്ചയ്ക്ക് തയ്യാറാണെന്നും അമിത് ഷാ വിഷയത്തിൽ സംസാരിക്കുമെന്നും ഭരണപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് ഭാഗികമായി പുനസ്ഥാപിച്ച മണിപ്പൂരിൽ കനത്ത ജാഗ്രത തുടരുകയാണ് . മെയ്ത്തൈയ് വിഭാഗക്കാരുടെ പലായനം ഉള്ള മിസോറാമിലും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്

മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പാർലമെന്റിൽ മറുപടി പറയണമെന്ന ആവശ്യം ചെവിക്കൊള്ളാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രി പ്രസ്താവന നടത്തണമെന്നു സമ്മേളനത്തിന്റെ തുടക്കം മുതൽ പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ആഭ്യന്തരമന്ത്രി മറുപടി പറയുമെന്ന നിലപാടാണ് സർക്കാർ ആവർത്തിക്കുന്നത്. അവിശ്വാസപ്രമേയ നീക്കം സംബന്ധിച്ച് മുഖ്യ പ്രതിപക്ഷപാർട്ടികളുടെ നേതാക്കൾ ഇന്നലെ ചർച്ച നടത്തിയിരുന്നു.

പാര്‍ലമെന്‍റ് സമ്മേളനം തുടങ്ങുന്ന ദിവസം, മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രധാനമന്ത്രി മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ചിരുന്നു. സ്ത്രീകളെ നഗ്നരാക്കി റോഡില്‍ കൂടി നടത്തിയ സംഭവത്തെ അപലപിച്ചാണ് മോദി പ്രതികരിച്ചത്. പുറത്ത് വരുന്ന ദൃശ്യങ്ങള്‍ വേദനാജനകമാണ് , മണിപ്പൂരിലെ പെണ്‍മക്കള്‍ക്കുണ്ടായ ദുരനുഭവം പൊറുക്കാനാവില്ല.പരിഷ്കൃത സമൂഹത്തെ നാണം കെടുത്തുന്ന സംഭവമാണ് നടന്നത്.കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി നിയമം സര്‍വശക്തിയില്‍ പ്രയോഗിക്കുമെന്നും വ്യക്തമാക്കിയിരുന്നു

Tags:    

Similar News