വനിതാ സംവരണ ബിൽ; ലോക്‌സഭ പാസാക്കി, 454 പേർ പിന്തുണച്ചു, 2 പേർ എതിർത്തു

Update: 2023-09-21 01:28 GMT

വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി. ആറ് ക്ലോസുകളിൽ വോട്ടെടുപ്പ് നടന്നു. 454 പേരുടെ പിന്തുണയോടെ ലോക്‌സഭ ബിൽ പാസാക്കി. എഐഎംഐഎം പാർട്ടിയുടെ രണ്ട് അംഗങ്ങൾ ബില്ലിനെ എതിർത്തു. അസദുദ്ദീൻ ഉവൈസി ബില്ലിൽ മുസ്ലിം സംവരണം ആവശ്യപ്പെട്ട് ഭേദഗതി നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും ഇത് വോട്ടിനിട്ട് തള്ളി. സ്ലിപ്പ് നൽകിയാണ് വോട്ടെടുപ്പ് നടന്നത്. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി. 

ഇന്ന് രാജ്യസഭയിൽ ബിൽ അവതരിപ്പിക്കും. രാജ്യസഭയിലും ബില്ല് പാസാകും. നിയമസഭകളുടെ പിന്തുണ തേടേണ്ടി വരില്ലെന്നാണ് വിലയിരുത്തൽ. 

ബിൽ പാസാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അരികിലെത്തിയ ബിജെപി അംഗങ്ങൾ അദ്ദേഹത്തെ നന്ദി അറിയിച്ചു. ചരിത്രപരമായ നേട്ടമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രം രചിക്കുക മാത്രമല്ല രാജ്യത്ത് തുല്യവും ലിംഗഭേദം ഉൾക്കൊള്ളുന്നതുമായ വികസനം വളർത്തുകയും ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ നയിക്കുന്ന ഭരണത്തോടുള്ള മോദി സർക്കാരിന്റെ പ്രതിബദ്ധത ബില്ല് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വനിത സംവരണ ബില്ലിൽ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഉപസംവരണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും പാർലമെന്റിൽ ഇത് വോട്ടിനിട്ട് തള്ളി. ജാതിസെൻസെസ് ആവശ്യം ഉയർത്തിയ സോണിയ ഗാന്ധി ബിൽ വൈകുന്നത് സ്ത്രീകളോടുള്ള അനീതിയാണെന്ന് പറഞ്ഞു. ബില്ലിൽ അവകാശവാദം ഉന്നയിച്ച ബിജെപി, പ്രതിപക്ഷത്തിൻറെ പിന്നാക്ക സ്‌നേഹം നാട്യമാണെന്ന് പരിഹസിച്ചു.

Tags:    

Similar News