രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല; ഇന്ദിരയും രാജീവും അപകടത്തിൽ മരിച്ചവർ: ഗണേഷ് ജോഷി

Update: 2023-02-01 04:28 GMT

രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്നും മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കൊലപാതകങ്ങൾ അപകടങ്ങളാണെന്നും ഉത്തരാഖണ്ഡ് മന്ത്രി ഗണേഷ് ജോഷി. ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന്റെ പ്രസംഗത്തിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ദിരയുടെയും രാജീവിന്റെയും മരണം ഓർമിച്ചതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ പ്രതികരണം.

''രാഹുൽ ഗാന്ധിയുടെ ബുദ്ധിയിൽ എനിക്ക് ഖേദമുണ്ട്. രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഭഗത് സിങ്, സവർക്കർ, ചന്ദ്രശേഖർ ആസാദ് എന്നിവരുടെ രക്തസാക്ഷിത്വങ്ങളും ഉണ്ടായിട്ടുണ്ട്. ഗാന്ധി കുടുംബത്തിലെ അംഗങ്ങൾക്ക് സംഭവിച്ചത് അപകടങ്ങളാണ്. രക്തസാക്ഷിത്വവും അപകടങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഒരാൾക്ക് അയാളുടെ ബുദ്ധിയുടെ നിലവാരത്തിന് അനുസരിച്ച് മാത്രമല്ലേ സംസാരിക്കാൻ കഴിയൂ''– ഗണേഷ് ജോഷി പറഞ്ഞു.

രാഹുൽ ഗാന്ധി ജമ്മു കശ്മീരിൽ ഭാരത് ജോഡോ യാത്ര സുഗമമായി പൂർത്തിയാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച ഗണേഷ് ജോഷി, അതിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രിക്കാണെന്നും അവകാശപ്പെട്ടു. ''പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആർട്ടിക്കിൾ 370 റദ്ദാക്കുകയും ജമ്മു കശ്മീർ സാധാരണ നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തില്ലായിരുന്നുവെങ്കിൽ, രാഹുൽ ഗാന്ധിക്ക് ലാൽ ചൗക്കിൽ ദേശീയ പതാക ഉയർത്താൻ കഴിയുമായിരുന്നില്ല. ജമ്മു കശ്മീരിൽ അക്രമം അതിന്റെ മൂർധന്യത്തിൽ ആയിരുന്നപ്പോൾ ലാൽ ചൗക്കിൽ ബിജെപി നേതാവ് മുരളി മനോഹർ ജോഷി ത്രിവർണ പതാക ഉയർത്തിയിരുന്നു''– അദ്ദേഹം പറഞ്ഞു.

Tags:    

Similar News