തീവ്രമഴയ്ക്ക് സാധ്യത; ചെന്നൈയുള്‍പ്പെടെ നാല് ജില്ലകളില്‍ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

Update: 2024-10-16 03:18 GMT

അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് തമിഴ്നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

ഈ ജില്ലകളിലെ ഐടി ജീവനക്കാർക്ക് ഒക്ടോബർ 18 വരെ വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കമ്ബനികളോട് ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ അടുത്ത മൂന്ന് ദിവസങ്ങളില്‍ കടുത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ തിങ്കളാഴ്ച പുലർച്ചെ ന്യൂനമർദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ന്യൂനമർദം ശക്തി പ്രാപിച്ച്‌ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി തമിഴ്നാട്, പുതുച്ചേരി, തെക്കൻ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് നീങ്ങും.

ഒക്ടോബർ 16 വരെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഒക്ടോബർ 16 വരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കാല മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാൻ തിങ്കളാഴ്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ യോഗം നടത്തി. വെള്ളക്കെട്ട് നേരിടാൻ 990 പമ്പുകളും പമ്പ് സെറ്റുകള്‍ ഘടിപ്പിച്ച 57 ട്രാക്ടറുകളും സജ്ജമാണെന്ന് ചെന്നൈ കോർപ്പറേഷൻ കമ്മീഷണർ അറിയിച്ചു. 36 മോട്ടോർബോട്ടുകള്‍, 46 മെട്രിക് ടണ്‍ ബ്ലീച്ച്‌ പൗഡർ തുടങ്ങിയവയും അടിയന്തര ഉപയോഗത്തിനായി തയ്യാറാക്കിയിട്ടുണ്ട്.

കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ നാരായണപുരം തടാകക്കരയും അംബേദ്കർ റോഡ് കനാല്‍ പ്രദേശങ്ങളും സന്ദർശിച്ച്‌ മുന്നൊരുക്കങ്ങള്‍ വിലയിരുത്തി.

Tags:    

Similar News