അട്ടപ്പാടിയിലെ ശിശുമരണ നിരക്ക്; രാജ്യസഭയിലും ചർച്ച

Update: 2022-12-13 01:23 GMT

അട്ടപ്പാടിയിലെ ഉയർന്ന ശിശു മരണനിരക്ക് സൂക്ഷ്മമായി പരിശോധിക്കുന്നതിന് ഉടൻ ഉന്നതതല മെഡിക്കൽ സംഘത്തെ അയക്കണമെന്ന് ഡോ. രാധാമോഹൻ ദാസ് അഗർവാൾ രാജ്യസഭയിൽ ആവശ്യപ്പെട്ടു. ശിശുരോഗവിദഗ്ധനും കേരളത്തിന്റെ ബിജെപി സഹപ്രഭാരിയുമാണ് രാധാമോഹൻദാസ് അഗർവാൾ. ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെയാണ് അട്ടപ്പാടിയിലെ ശിശുമരണ പ്രശ്നം അദ്ദേഹം രാജ്യസഭയിൽ ഉന്നയിച്ചത്. 

കഴിഞ്ഞ പത്തു വർഷത്തിലേറെയായി അട്ടപ്പാടിയിൽ നിർഭാഗ്യകരമായ ഈ അവസ്ഥ തുടരുകയാണ്. കേന്ദ്ര സർക്കാർ ഇക്കാര്യം ഗൗരവമായെടുത്ത് 120 കോടി അനുവദിച്ചിരുന്നു. ഇതുൾപ്പെടെ സംസ്ഥാന സർക്കാർ 250 കോടി ചെലവഴിച്ചിട്ടുമുണ്ട്. മൂന്ന് കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 28 ഉപകേന്ദ്രങ്ങൾ, അഞ്ച് മൊബൈൽ ഹെൽത്ത് യൂണിറ്റുകൾ, ഒരു സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി എന്നിവയുണ്ടായിട്ടും അട്ടപ്പാടിയിൽ ശിശു മരണങ്ങൾ തുടരുകയാണ്. രാജ്യത്ത് ശിശുമരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന് അവകാശപ്പെടുമ്പോഴും കഴിഞ്ഞ 10 വർഷമായി അട്ടപ്പാടി ശിശുമരണ നിരക്ക് വർധിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സർക്കാരുകൾ അനുവദിക്കുന്ന തുക എവിടെ പോകുന്നുവെന്ന് കണ്ടെത്തേണ്ടതുണ്ട്. അട്ടപ്പാടിയിലെ മുക്കാലി, താവളം, ജെല്ലിപ്പാറ, കോട്ടത്തറ, നെല്ലിപ്പതി, ഷോളയൂർ തുടങ്ങിയ വനവാസി ഊരുകൾ താൻ വ്യക്തിപരമായി സന്ദർശിച്ചിരുന്നതായും മിക്ക സാമൂഹിക അടുക്കളകളും അംഗൻവാടി കേന്ദ്രങ്ങളും വേണ്ട വിധം പ്രവർത്തിക്കുന്നില്ലെന്ന് ഊരു വാസികൾ പരാതിപ്പെട്ടതായും അദ്ദേഹം  രാജ്യസഭയിൽ ചൂണ്ടിക്കാട്ടി.  

Tags:    

Similar News