ഗുജറാത്തിൽ തൂക്കുപാലം തകർന്നു; മരണം 140 കടന്നു

Update: 2022-10-31 00:59 GMT

ഗുജറാത്തിലെ മോർബിയിൽ മച്ചു നദിക്ക് മീതേ നിർമ്മിച്ച ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള തൂക്കുപാലം തകർന്ന് അഞ്ഞൂറോളം പേർ നദിയിൽ വീണു. കുട്ടികൾ ഉൾപ്പെടെ മരണം 140 കടന്നു. നൂറുകണക്കിന് ആളുകളെ കാണാതായെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഞായറാഴ്ച വൈകിട്ട് 6.30നാണ് മച്ചു നദിക്കു കുറുകെയുള്ള തൂക്കുപാലം തകർന്നുവീണത്.

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. രാത്രി വൈകിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാണ്.  അപകടം നടക്കുമ്പോൾ പാലത്തിലും സമീപത്തുമായി നാനൂറോളം പേർ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്. ഒട്ടേറെപ്പേർ ഇപ്പോഴും നദിയിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്ക. അഞ്ച് ദിവസം മുൻപ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ചരിത്രപ്രാധാന്യമുള്ള പാലമാണ് തകർന്നത്. അറ്റകുറ്റപ്പണിക്കു ശേഷം പാലം ഗുജറാത്തുകാർ പുതുവർഷമായി കണക്കാക്കുന്ന ഒക്ടോബർ 26നാണ് പൊതുജനത്തിനായി തുറന്നുകൊടുത്തത്. 

അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിൽ പരുക്കേറ്റവരുടെ കുടുംബാംഗങ്ങൾക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Similar News