വിഷപ്പാമ്പിനെ വിശ്വസിച്ച് വീട്ടിൽ വളർത്തിയാലും ബിജെപിയെ വിശ്വസിക്കരുത്; കടുത്ത വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

Update: 2024-04-04 13:57 GMT

വിഷപ്പാമ്പിനെ വിശ്വസിച്ചാലും ബി.ജെ.പിയെ വിശ്വസിക്കരുതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൂച്ച് ബിഹാറിലെ തൃണമൂൽ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

''ആവാസ് യോജനയിൽ വീണ്ടും പേര് ചേർക്കാനാണ് ബി.ജെ.പി പറയുന്നത്. എന്തിനാണ് വീണ്ടും പേര് ചേർക്കുന്നത്. അത് ഇല്ലാതാക്കാനാണ് അവർ കൂടുതൽ പേരെ ചേർക്കുന്നത്. നിങ്ങൾക്ക് ഒരു വിഷപ്പാമ്പിനെ വിശ്വസിച്ച് വീട്ടിൽ വളർത്താം. ഒരിക്കലും ബി.ജെ.പിയെ വിശ്വസിക്കരുത്. ബി.ജെ.പി രാജ്യത്തെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്''-മമത പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജൻസികളും ബി.എസ്.എഫ്, സി.ഐ.എസ്.എഫ് തുടങ്ങിയ വിഭാഗങ്ങളും കേന്ദ്രസർക്കാരിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കേന്ദ്ര ഏജൻസികൾ കാവി ക്യാമ്പിന് വേണ്ടി പ്രവർത്തിക്കുന്നത് തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണം. ബി.ജെ.പി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിക്കുകയാണെന്നും മമത ആരോപിച്ചു.

കൂച്ച് ബിഹാറിലെ മുൻ എസ്.പി ദെബാശിശ് ധറിനെ ബിർഹുമിൽ ബി.ജെ.പി സ്ഥാനാർഥിയാക്കിയതിനെയും മമത വിമർശിച്ചു. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൂച്ച് ബിഹാറിൽ അഞ്ചുപേർ കൊല്ലപ്പെട്ടതിന് ഉത്തരവാദി ധർ ആണെന്നും മമത പറഞ്ഞു.

Tags:    

Similar News