ലഫ്റ്റനന്റ് ഗവർണർക്കെതിരായ അപകീർത്തി കേസ്; മേധ പട്കർ കുറ്റക്കാരിയെന്ന് ഡൽഹി കോടതി

Update: 2024-05-24 13:51 GMT

ലഫ്റ്റനന്റ് ഗവർണർ വിനയ് കുമാർ സക്സേന നൽകിയ മാനനഷ്ടക്കേസിൽ പ്രവർത്തകയും നർമദാ ബച്ചാവോ ആന്ദോളൻ നേതാവുമായ മേധാ പട്കർ കുറ്റക്കാരിയെന്ന് ഡൽഹി കോടതി. സാകേത് കോടതിയുടെ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് രാഘവ് ശർമയാണ് അപകീർത്തിക്കേസിൽ മേധാ പട്കർ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയതോടെ മേധക്ക് രണ്ട് വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാൻ സാധ്യതയുണ്ട്. ശിക്ഷ പിന്നീടായിരിക്കും വിധിക്കുക.

നർമദ ബച്ചാവോ ആന്ദോളനും തനിക്കുമെതിരേ പരസ്യങ്ങൾ നൽകുന്നതിനെതിരേ 2000മുതൽ മേധ പട്കറും വി.കെ. സക്സേനയും തമ്മിൽ നിയമപോരാട്ടത്തിലാണ്. അന്ന് അഹമ്മദാബാദ് ആസ്ഥാനമായുള്ള എൻ.ജി.ഒ, നാഷനൽ കൗൺസിൽ ഫോർ സിവിൽ ലിബർട്ടീസിന്റെ തലവനായിരുന്നു സക്സേന. തനിക്കെതിരെ ഒരു ടെലിവിഷൻ ചാനലിൽ അപകീർത്തികരമായ പരാമർശം നടത്തിയതിനും അപകീർത്തികരമായ പത്രപ്രസ്താവന നടത്തിയതിനും സക്‌സേന മേധക്കെതിരെ കേസ് നൽകിയിരുന്നു. ഈ കേസിലാണിപ്പോൾ മേധ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Tags:    

Similar News