ഷെയ്ഖ് ഹസീനയ്ക്കെതിരെ ബം​ഗ്ലാദേശ് കോടതിയുടെ അറസ്റ്റ് വാറന്റ്

Update: 2024-10-17 12:37 GMT

ബം​ഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബം​ഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട സർക്കാർ വിരുദ്ധ പ്ര​ക്ഷോഭത്തിനിടെയുണ്ടായ വിദ്യാർഥികളുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ്. ബം​ഗ്ലാദേശ് ഇന്റർനാഷണൽ ക്രൈംസ് ട്രിബ്യൂണലാണ് ഹസീനയ്ക്കും അവാമി ലീ​ഗ് പാർട്ടി മുൻ ജനറല്‍ സെക്രട്ടറി ഒബൈദുൽ ഖദാറിനും മറ്റ് 44 പേർക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. നവംബർ 18നകം ഹസീന ഉൾപ്പെടെ 46 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കാൻ ബന്ധപ്പെട്ട അധികാരികളോട് ട്രിബ്യൂണൽ നിർദേശിച്ചു.

ഇവർക്കെതിരെ അറസ്റ്റ് വാറന്റ് ആവശ്യപ്പെട്ട് ട്രിബ്യൂണലിൽ പ്രോസിക്യൂഷൻ രണ്ട് ഹർജികൾ സമർപ്പിച്ചിരുന്നു. ഇത് പരി​ഗണിച്ചുകൊണ്ടാണ് ചെയർമാൻ ജസ്റ്റിസ് എം.ഡി ഗോലം മൊർതുസ മജുംദാറിൻ്റെ നേതൃത്വത്തിലുള്ള ട്രിബ്യൂണൽ ഉത്തരവിട്ടതെന്ന് ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്‌ലാമിനെ ഉദ്ധരിച്ചുകൊണ്ട് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. രാജ്യവ്യാപകമായി നടന്ന വിദ്യാർഥി പ്രക്ഷോഭത്തെതുടർന്ന് അധികാരത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ഹസീന രാജ്യം വിട്ടിരുന്നു.

ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രാജ്യത്തു നടന്ന വിദ്യാർഥികളുടെ ബഹുജന മുന്നേറ്റത്തിനിടെയുണ്ടായ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവരെ ഇൻ്റർനാഷണൽ ക്രൈം ട്രിബ്യൂണലിൽ വിചാരണ ചെയ്യുമെന്ന് ആഗസ്റ്റിൽ ബംഗ്ലാദേശ് ഇടക്കാല സർക്കാർ അറിയിച്ചിരുന്നു. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹസീനയ്ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഹസീനയുടെ 15 വർഷം നീണ്ട ഭരണകാലത്ത് ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാഷ്ട്രീയ എതിരാളികളെ തടങ്കലിലാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു റിപ്പോർട്ടുകൾ. ‌‌ജൂലൈ മുതൽ ആഗസ്റ്റ് വരെ നടന്ന കൂട്ടക്കൊലകൾക്കും കൊലപാതകങ്ങൾക്കും മറ്റു കുറ്റകൃത്യങ്ങൾക്കും ചുക്കാൻ പിടിച്ചത് ഷെയ്ഖ് ഹസീനയായിരുന്നു എന്ന് ചീഫ് പ്രോസിക്യൂട്ടർ താജുൽ ഇസ്‌ലാം പറഞ്ഞു.

Tags:    

Similar News