കാട്ടാനയുടെ ആക്രമണം; മൂന്നാറിൽ രണ്ട് പേർക്ക് പരിക്ക്, സ്ത്രീയുടെ നില ഗുരുതരം

Update: 2024-09-25 06:41 GMT

കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാറിൽ രണ്ടുപേർക്ക് പരിക്ക്. രാജീവ് ഗാന്ധി നഗർ സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖർ എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അഴകമ്മയുടെ നില ഗുരുതരമാണ്. നിലവിൽ ഇരുവരും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അഴകമ്മയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

മൂന്നാർ പഞ്ചായത്തിന്റെ നല്ലതണ്ണി കല്ലാറിലുള്ള മാലിന്യ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണം. പ്ലാന്റിലെ തൊഴിലാളികളാണ് അഴകമ്മയും ശേഖറും. ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ ആയിരുന്നു സംഭവം. തൊഴിലാളികൾ പ്ലാന്റിൽ ജോലിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പ്രവേശന കവാടത്തിന് സമീപത്ത് വച്ചാണ് ആക്രമണമുണ്ടായത്.

സമീപത്തെ തേയില തോട്ടത്തിൽനിന്ന് ഒറ്റക്കൊമ്പനും മറ്റൊരു കാട്ടാനയുമാണ് തൊഴിലാളികൾക്ക് മുമ്പിലേക്കെത്തിയത്. ഒറ്റക്കൊമ്പനാണ് ഇരുവരെയും ആക്രമിച്ചത്. തുമ്പിക്കൈകൊണ്ട് എടുത്തെറിയുകയും കുത്തുകയും ചെയ്തതിനെ തുടർന്ന് തലയ്ക്കും കാലിനും പരുക്കേറ്റ അഴകമ്മയുടെ നില ഗുരുതരമാണ്. ശേഖറിനും ശരീരമാസകലം പരിക്കുണ്ട്. കൂടെയുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ഓടി രക്ഷപെട്ടു. ഇവർക്ക് നിസ്സാര പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ നേതൃത്വത്തിൽ മൂന്നാർ സെൻട്രൽ ജങ്ഷനിൽ റോഡ് ഉപരോധിച്ചു.

Tags:    

Similar News